രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ; മൂന്ന് മലയാളികൾക്കും പുരസ്കാരം

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനും പത്മശ്രീ. ക്രിക്കറ്റിൽ നൽകിയ അതുല്യ സംഭാവനകൾക്കാണ് പുരസ്കാരം. മലയാളികളായ എ ഇ മുത്തുനായകം, കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നീ മലയാളികൾക്കും പത്മശ്രീ ലഭിച്ചു.
ഇത്തവണ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 131 പേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അഞ്ച് പേർക്ക് പത്മവിഭൂഷൻ പുരസ്കാരങ്ങൾ ലഭിച്ചു. പുരസ്കാര ജേതാക്കളിൽ 3 പേരും മലയാളികളാണ്. 13 പേർക്ക് പദ്മഭൂഷനും 113 പേർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. പുരസ്കാരം ലഭിച്ചവരിൽ 19 പേരാണ് സ്ത്രീകളാണ്. 6 പേർ വിദേശീയരാണ്. 16 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. പൊതുപ്രവർത്തന രംഗത്തെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാര വാർത്തയിൽ സന്തോഷമെന്ന് മകൻ അരുൺ വി എ പ്രതികരിച്ചു.
നടൻ മമ്മൂട്ടി പത്മഭൂഷൻ പുരസ്കാരത്തിന് അർഹനായി. സിനിമ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. നടൻ ധർമേന്ദ്രയെയും ജെഎംഎം സ്ഥാപകൻ ഷിബു സോറനെയും മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചു. ജസ്റ്റിസ് കെ ടി തോമസും, എഴുത്തുകാരനും മാധ്യപ്രവർത്തകനുമായ പി നാരായണനും പത്മവിഭൂഷന് അർഹരായി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.










0 comments