ഡിജിറ്റൽ അറസ്റ്റ്; കൈമാറിയത് 24 കോടി രൂപ, തികയാതെ വന്നപ്പോൾ സ്വർണം വിൽക്കാനും ശ്രമം, അധ്യാപികയെ രക്ഷിച്ച് ബാങ്ക്

പ്രതീകാത്മക ചിത്രം
ബംഗളൂരു: ഡിജിറ്റൽ അറസ്റ്റ് ഭഷണിയെ തുടർന്ന് റിട്ട. അധ്യാപിക കൈമാറിയത് 24 കോടി രൂപ. സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായിരിക്കുകയാണ് ശിവാജി നഗറിലെ അപ്പാർട്ട്മെന്റിൽ തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയായ ലക്ഷ്മി രാമമൂർത്തി(74). സംഭവത്തിൽ ആറുപേരെ ബംഗളൂരു സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. തമിഴ്‌നാട് ഈറോഡിലെ എൻ. ശിവജ്ഞാനം, മുംബൈയിലെ അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ന്യൂഡൽഹിയിലെ ഓം പ്രകാശ് രജ്പുത്, ബിഹാറിലെ ഗൗരവ് കുമാർ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
ലക്ഷ്മി രാമമൂർത്തിക്ക് അക്കൗണ്ടുള്ള സ്വകാര്യബാങ്കിലെ മാനേജരുടെ ഇടപെടലിലാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്. സിബിഐ, ഇഡി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരായി ചമഞ്ഞാണ് പ്രതികൾ അധ്യാപികയ്ക്ക് നേരെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കിയത്. നിയമവിരുദ്ധ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിയമനടപടി ഭയന്ന് ലക്ഷ്മി ഫെബ്രുവരി 10-നും മാർച്ച് 24-നും ഇടയിൽ ഘട്ടംഘട്ടമായി തട്ടിപ്പുകാർക്ക് 24 കോടി രൂപ ഓൺലൈനിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തു.
വീണ്ടും ഭീഷണി ഉയർത്തിയോടെ പണം കണ്ടെത്തുവാനായി മകളുടെ 1.3 കിലോ സ്വർണാഭരണങ്ങൾ പണയപ്പെടുത്താനായി ബാങ്കിലെത്തി. ഇവരുടെ പെരുമാറ്റവും വൻതുകയുടെ ഓൺലൈൻ ഇടപാടും ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർക്ക് സംശയംതോന്നി വിവരം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ലക്ഷ്മിയെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. പ്രതികൾക്ക് കൈമാറിയ നാലുകോടിയിലധികം രൂപ മരവിപ്പിക്കാനും 1.46 കോടി രൂപ കണ്ടെടുക്കാനും പൊലീസിന് സാധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. ലക്ഷ്മിയുടെ മക്കളെല്ലാം വിദശത്താണ് താമസം. ഇവർ ബംഗളൂരുവിലും ദുബായിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.










0 comments