'ഡിജിറ്റൽ അറസ്റ്റ്': വിരമിച്ച ഐഐടി മെഡിക്കൽ ഓഫീസർക്ക് 4.62 കോടി രൂപ നഷ്ടമായി; രണ്ടുപേർ പിടിയിൽ

മുംബൈ: വിരമിച്ച ഐഐടി മെഡിക്കൽ ഓഫീസറെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണിയിലൂടെ കബളിപ്പിച്ച് 4.62 കോടി രൂപ തട്ടിയെടുത്തു. മുംബൈ ഐഐടിയിൽ നിന്ന് മെഡിക്കൽ ഓഫീസറായി വിരമിച്ച 74-കാരിക്കാണ് വൻ തുക നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര സിൻഹ, ഗുഞ്ജൻ ദേവ്കുമാർ ദിനേശ് ചന്ദ്ര എന്നിവരെ മുംബൈ സൈബർ സെൽ അറസ്റ്റ് ചെയ്തു. ടെലികോം ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഇവരെ ആദ്യം വിളിച്ചത്.
പിന്നീട് ഐപിഎസ് ഓഫീസർ ചമഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അതിലൂടെ ആറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ആരോപിച്ചു.
സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും വിശ്വസിപ്പിച്ചു. ഭയന്നുപോയ വയോധിക തന്റെ സ്ഥിരനിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും കാലാവധിക്ക് മുൻപേ പിൻവലിച്ച് 2025 ഒക്ടോബറിനും 2026 ജനുവരിക്കും ഇടയിൽ പലതവണയായി 4.62 കോടി രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറി.
പിന്നീട് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പുസംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ നൽകിയവരാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.










0 comments