സ്വത്ത് തട്ടാൻ അച്ഛനെതിരെ മക്കളുടെ ക്വട്ടേഷൻ; കൊലക്കേസിൽ യുപിയിൽ രണ്ടു പേർ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ റിട്ട. വ്യോമസേന ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ മക്കൾക്കും പങ്ക്. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഡിസംബർ 26നാണ് റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ യോഗേഷ് കുമാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
26ന് ഉച്ചയോടെ ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ രണ്ടു പേർ യോഗേഷ് കുമാറിനെ വെടിവെച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിൽ യോഗേഷിന്റെ മക്കളാണെന്ന് കണ്ടെത്തിയത്. യുപി പൊലീസിലെ ഒരു കോൺസ്റ്റബിളിനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി.
അച്ഛനെ കൊലപ്പെടുത്താനായി അയൽവാസിയായ അരവിന്ദിനെയാണ് മക്കൾ ചുമതലപ്പെടുത്തിയത്. അരവിന്ദ്, ഭാര്യ സഹോദരനും കോൺസ്റ്റബിളുമായ നവീനിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയത്. അരവിന്ദ് അറസ്റ്റിലായതിന് പിന്നാലെയാണ് കേസിലെ ചുരുളഴിഞ്ഞത്. ഇയാളിൽ നിന്നും യോഗേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പൊലീസ് പിടിച്ചെടുത്തു.










0 comments