print edition രക്ഷിക്കാന്‍ രാജിനാടകം; അയോധ്യ ക്ഷേത്രക്കൊള്ളയിൽ ആർഎസ്എസ് നേതാക്കൾ കുരുക്കിൽ

എം പ്രശാന്ത്
Published on Jun 27, 2026, 12:22 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ശതകോടികളുടെ കൊള്ളയ്‌ക്ക് ഉത്തരവാദികളായ ആർഎസ്‌എസ് നേതാക്കളെ രക്ഷിക്കാൻ രാജി നാടകം. മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരാണ് കേന്ദ്ര– സംസ്ഥാന ബിജെപി സർക്കാരുകൾ ഒരുക്കിയ തിരക്കഥയുടെ ഭാഗമായി രാജിവച്ചത്. കൊള്ളയടിയില്‍ പങ്ക് തെളിഞ്ഞിട്ടും പ്രതിപ്പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തിയില്ല. പിന്നാലെ, രാജിപ്രഖ്യാപിച്ച് വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനാണ് നീക്കം.
ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും സഹായികളും ബന്ധുക്കളും ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസ്. സംഭാവനയും കാണിക്കയും ഉൾപ്പെടെ വരുമാനത്തിന്റെ മൊത്തത്തിലുള്ള മേൽനോട്ടച്ചുമതല റായിക്കും മിശ്രയ്‌ക്കുമാണ്. ഇവർ നിയമിച്ച നാൽപ്പതോളം പേരാണ് സംഭാവനയും മറ്റും എണ്ണുന്നത്. രണ്ടര വർഷത്തിലേറെയായി തുടരുന്ന കൊള്ള നേതാക്കളുടെ അറിവില്ലാതെ സാധ്യമല്ലെന്നുറപ്പ്. കൊള്ളയുടെ പ്രധാന ഉത്തരവാദികൾ ഇവരാണെന്ന് സംഘപരിവാർ സഹയാത്രികർതന്നെ വെളിപ്പെടുത്തി.
ഇതെല്ലാമായിട്ടും റായിയെയും മിശ്രയെയും പ്രതിചേർക്കാത്തതിൽ ഉന്നത ഇടപെടല്‍ വ്യക്തം. ബാബ്റി മസ്ജിദ് പൊളിച്ച ഘട്ടം മുതൽ അയോധ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് ഇരുവരും. ക്ഷേത്രക്കൊള്ള പുറത്തുവന്നപ്പോൾ ഇവരെ കൈവിട്ടാൽ അയോധ്യ കേന്ദ്രീകരിച്ച് സംഘപരിവാർ പതിറ്റാണ്ടുകളായി നടത്തിയ വിവിധ സാമ്പത്തിക ക്രമക്കേടുകളും പുറത്തുവരുമോയെന്ന ആശങ്കയിലാണ് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍.
ട്രസ്റ്റിലെ ആർഎസ്‌എസുകാരായ കൃഷ്‌ണമോഹനിലേക്കും ക്ഷേത്രം മാനേജർ ഗോപാൽ റാവുവിലേക്കും അന്വേഷണം ഇനിയുമെത്തിയിട്ടില്ല. കൃഷ്‌ണമോഹൻ നൽകിയ പരാതിയിലാണ് യുപി സർക്കാർ എസ്‌ഐടി രൂപീകരിച്ചതെന്ന വിരോധാഭാസവുമുണ്ട്. ഉന്നതരെ സംരക്ഷിക്കുന്ന സംഘപരിവാർ നാടകമാണ് അരങ്ങേറുന്നത്. നിലവിൽ പ്രതിപ്പട്ടികയിലുള്ള രാംശങ്കർ യാദവ് എന്ന ടിന്നു വർഷങ്ങളായി ചമ്പത് റായിയുടെ ഡ്രൈവറും സന്തതസഹചാരിയുമാണ്. മറ്റൊരു പ്രതി മനീഷ് യാദവ് ടിന്നുവിന്റെ ബന്ധുവും. പ്രതികളായ അനുകൽപ്പ് മിശ്ര, ലവ്‌കുശ് മിശ്ര എന്നിവർ അനിൽ മിശ്രയുടെ ബന്ധുക്കളാണ്.











0 comments