2022 ൽ കാണാതായ ബാലനെ കണ്ടെത്തി; തിരികെ കിട്ടിയത് മറ്റൊരു കുട്ടിക്കായി നടത്തിയ അന്വേഷണത്തിൽ

നാലു വര്‍ഷം മുന്‍പ് കാണാതായ മകനെ തിരികെ കിട്ടിയ സന്തോഷത്തില്‍ ചേര്‍ത്തു പിടിക്കുന്ന അമ്മ (Photo: India Today)
പട്ന: നാല് വർഷം മുൻപ് കാണാതെ പോയ കുട്ടിയെ കണ്ടെത്തി. ഇക്കഴിഞ്ഞ 16-ാം തീയതി കാണാതായ മറ്റൊരു കുട്ടിക്കായി നടത്തിയ അന്വേഷണത്തിലാണ് 2022 ൽ കാണാതായ ബാലനെ കണ്ടെത്തിയത്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് അത്യപൂർവ സംഭവം നടന്നത്. അദ്വിക് എന്ന ബാലനെ തട്ടികൊണ്ടുപോയതായി മെയ് 16 നാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓബ്രയിലുള്ള പ്രതി രഞ്ജു ദേവിയുടെ വീട്ടിൽ നിന്ന് അദ്വികിനെ കണ്ടെത്തി.
പിന്നാലെ വീട്ടിൽ മറ്റൊരു കുട്ടിയെയും കണ്ടെത്തി. നാല് വർഷം മുൻപ് കാണാതെ പോയ കുട്ടിയാണ് അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അത്ഭുതകരമായ വഴിത്തിരിവായിരുന്നുവെന്ന് പൊലീസ് സംഭവത്തോട് പ്രതികരിച്ചു. നാല് വർഷം മുൻപ് ഓബ്രയിലെ ക്ഷേത്രത്തിൽ പൂജയ്ക്കിടെയാണ് കുട്ടിയെ കാണാതായത്. ശിവം എന്നാണ് കുട്ടിയുടെ പേര്. എന്നാൽ കുട്ടി തന്റേതാണെന്നായിരുന്നു പ്രതിയായ സ്ത്രീ അവകാശപ്പെട്ടിരുന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിവം ശാന്തി പാണ്ഡെ എന്ന യുവതിയുടെ മകനാണെന്നും നാല് വർഷം മുൻപ് കാണാതെ പോയ കുട്ടിയാണെന്നും തിരിച്ചറിഞ്ഞത്. വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയെ കണ്ടപ്പോൾ ശിവം ആദ്യം ഭയപ്പെട്ടുവെങ്കിലും പിന്നീട് അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച നിമിഷം കൂടിയായിരുന്നു അതെന്ന് കണ്ടുനിന്നവർ പ്രതികരിച്ചു. തന്റെ നഷ്ടപ്പെട്ടുപോയ മകനെ ചേർത്തുപിടിച്ച നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളെയും ഈറനണിയിക്കുന്നു.









0 comments