റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷാവലയത്തിൽ ഡൽഹി

PHOTO: AFP

സ്വന്തം ലേഖകൻ
Published on Jan 26, 2026, 07:39 AM | 1 min read
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഡൽഹി വൻ സുരക്ഷവലയത്തിൽ. തിങ്കൾ രാവിലെ കർത്തവ്യപഥിൽ നടക്കുന്ന സൈനീക പരേഡിൽ സർവസൈന്യാധിപയായ രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്‌ൻ എന്നിവർ മുഖ്യാതിഥികളാകും. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വിവിഐപികളടക്കം പതിനായിരത്തോളം പേരാണ് പരേഡിസ് സാക്ഷ്യം വഹിക്കുക.
‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്ന തീമീലാണ് ഇൗ വർഷത്തെ ആഘോഷം. രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയൊരുക്കാൻ പതിനായിരക്കണക്കിന് പൊലീസുകാരെയും അർധസൈനീകരെയും വിന്യസിച്ചു. ഡ്രോൺ നിരീക്ഷണവും ശക്തമാണ്. ഡൽഹി അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. ഖലിസ്ഥാൻവാദികൾ ചുവരെയഴുത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പൊലീസ് പട്രോളിങ് ഇരട്ടിപ്പിച്ചു. കശ്‌മീരിലെ നിയന്ത്രണരേഖയിൽ സൈന്യം ജാഗ്രത പുലർത്തുകയാണ്. നുഴഞ്ഞുകയറ്റ സാധ്യത മുന്നിൽക്കണ്ടാണിത്.
പരേഡിൽ ഇത്തവണ കേരളത്തിന്റെ ടാബ്ലോ കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയാണ് കേരളത്തിന്റെ ടാബ്ലോ. 17 സംസ്ഥാനങ്ങളാണ് ഇൗ വർഷം ടാബ്ലോ അവതരിപ്പിക്കുക. കേരള ഹൗസിലും ആഘോഷം നടക്കും. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ദേശീയ പതാക ഉയർത്തും.










0 comments