ജന്തര്‍മന്തര്‍ പ്രക്ഷോഭം; തടവിലാക്കിയ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത വിദ്യാര്‍ഥികളെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തര്‍ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ പൊലീസ് അറസ്റ്റ് ചെയ്ത നേരത്തെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാര്‍ഥികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തെ തന്നെ കുറ്റ കൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തവരെ സമരത്തിന്റെ പേരിൽ മാത്രം തടവിൽ വെക്കരുതെന്ന് കോടതി പറഞ്ഞു.
അക്രമ സംഭവങ്ങളെക്കുറിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കവേ സുപ്രധാന നിര്‍ദ്ദേശം നൽകിയത്.
പ്രതിഷേധങ്ങൾക്കിടെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെയും മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കാനാണ് ഉത്തരവ് നൽകിയത്. വിവിധ സംസ്ഥാങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ബിഹാർ, അസം, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അത്യന്താപേക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.









0 comments