print edition സമത്വസുന്ദര ഇന്ത്യക്കായി പുനരർപ്പിക്കാം: എം എ ബേബി

സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡൽഹി എ കെ ജി ഭവനിൽ ജനറൽ സെക്രട്ടറി എം എ ബേബി ദേശീയപതാക ഉയർത്തുന്നു
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എം എ ബേബി ദേശീയപതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, തപൻ സെൻ, കേന്ദ്ര കമ്മിറ്റിയംഗം മുരളീധരൻ, എസ്‌എ-ഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യം ലഭിച്ച് എട്ട് ദശാബ്‌ദത്തിനുള്ളിൽ സ്വതന്ത്ര പരമാധികാര രാഷ്‌ട്രമെന്ന നിലയിൽ ശ്രദ്ധേയമായ ചില പുരോഗതികൾ കൈവരിച്ചെങ്കിലും ദശലക്ഷക്കണക്കിന് വിദ്യാസന്പന്നരായ യുവാക്കൾ തൊഴിലില്ലാത്തവരായി തുടരുകയാണെന്നും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ശരിയായ ചികിത്സപോലും ലഭിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു. ഒരുവശത്ത് അംബാനിയെയും അദാനിയെയും പോലുള്ള ശതകോടീശ്വരൻമാർ ഉയർന്നുവരുന്പോൾ മറുവശത്ത്, ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത തുടങ്ങി എല്ലാ പ്രശ്നങ്ങളും തുടരുന്നു.
അതിനാൽ, ഓരോ മനുഷ്യനും മാന്യവും സന്തോഷകരവുമായ ജീവിതം ഉറപ്പുനൽകുന്ന സമത്വസുന്ദരമായ സമൂഹമായി ഇന്ത്യയെ മാറ്റിയെടുക്കാൻ നാം പുനരർപ്പിക്കേണ്ടതുണ്ട്. ഇൗ ലക്ഷ്യം കൈവരിക്കാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ, മതനിരപേക്ഷ പാർടികളും ശ്രമിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.










0 comments