ആർസിബി വിജയാഘോഷത്തിനിടെ അപകടം: സംഘാടകരെ പഴിചാരി ക്രിക്കറ്റ് അസോസിയേഷൻ, അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ്

BANGALORE STAMPEDE
വെബ് ഡെസ്ക്

Published on Jun 06, 2025, 06:15 PM | 2 min read

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കയ്യൊഴിഞ്ഞ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ). അപകടമുണ്ടായതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും സംഘാടകർക്കും സർക്കാരിനുമാണ് ഉത്തരവാദിത്തമെന്നുമാണ് അസോസിയേഷന്റെ വാദം. എന്നാൽ കെഎസ്‍സിഎയ്ക്ക് പരിപാടി നടത്താൻ അനുമതി നൽ‌കിയിരുന്നില്ലെന്ന് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.


കബ്ബൺ പാർക്ക് പൊലീസ് സമർപ്പിച്ച എഫ്ഐആറിൽ ജൂൺ 3ന് കെഎസ്‍സിഎ സിഇഒ ശുഭേന്ദു ഘോഷ് സ്റ്റേഡിയത്തിൽ വൻ ആഘോഷപരിപാടി നടത്താനായി അനുമതി തേടിയിരുന്നെന്നും എന്നാൽ അനിയന്ത്രിതമായ ആൾക്കൂട്ടം എത്തുമെന്നതിനാൽ മതിയായ സുരക്ഷാക്രമീകരണങ്ങൾ നടത്താൻ സമയമില്ലെന്നു കാണിച്ച് പൊലീസ് കെഎസ്‍സിഎയ്ക്ക് അനുമതി നിഷേധിച്ചതായാണ് എഫ്ഐആർ. ആർ‌സി‌ബി ഫ്രാഞ്ചൈസി, കെ‌എസ്‌സി‌എ, ഇവന്റ് സംഘാടകരായ ഡി‌എൻ‌എ നെറ്റ്‌വർക്ക് എന്നിവരുടെ ഭാ​ഗത്തു നിന്ന് കടുത്ത അശ്രദ്ധയുണ്ടായെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ നിർദേശം അവ​ഗണിച്ചാണ് പരിപാടി നടത്തി ദുരന്തം സൃഷ്ടിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.


സംഭവവുമായി ബന്ധപ്പെട്ട് ആർ‌സി‌ബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥനെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്ന് അംഗങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജൂൺ 10നകം സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.


ബുധനാഴ്ച ഐപിഎൽ 2025 ഫൈനലിൽ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.


ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്.


വ്യാഴാഴ്ച മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആർ‌സി‌ബി ടീം, ഡി‌എൻ‌എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കെ‌എസ്‌സി‌എ എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സി‌എ) സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തിക്കിലും തിരക്കിലും നിരവധി പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയെയും മറ്റ് നിരവധി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home