കേന്ദ്രത്തിന് ആർബിഐ 2.87 ലക്ഷം കോടി നൽകും


സ്വന്തം ലേഖകൻ
Published on May 23, 2026, 12:10 AM | 1 min read
ന്യൂഡൽഹി: യുഎസ് വിധേയത്വവും ഭരണതല കെടുകാര്യസ്ഥതയും വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന കേന്ദ്രസർക്കാരിന് ആശ്വാസമായി റിസർവ് ബാങ്കിന്റെ ലാഭവിഹിതം. നടപ്പുസാമ്പത്തിക വർഷത്തേക്ക് ലാഭവിഹിതമായി 2.87 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് കൈമാറാൻ ആർബിഐ കേന്ദ്ര ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ വർഷം 1.69 ലക്ഷം കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. രണ്ട് ദശകത്തിൽ ആർബിഐ കൈമാറുന്ന ലാഭവിഹിതത്തിൽ 55 മടങ്ങ് വർധന ഉണ്ടായി. കോവിഡിന് ശേഷമാണ് കേന്ദ്രത്തിന് കൈമാറുന്ന ലാഭവിഹിതത്തിൽ വലിയ കുതിപ്പുണ്ടായത്.
രൂപയുടെ വിലയിടിവും ഇറക്കുമതി ചെലവിലെ കുതിപ്പും വിദേശനാണ്യ ശേഖരത്തിലെ ഇടിവുമെല്ലാം സൃഷ്‌ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടെയാണ് ഇത്രയും വലിയതുക കേന്ദ്രസർക്കാരിന് ലഭിക്കുന്നത്. എന്നാൽ പല സാമ്പത്തികവിദഗ്‌ധരും അനുമാനിച്ച അത്ര അളവിൽ ലാഭവിഹിതം എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരു വിദേശ വാർത്താഏജൻസി നടത്തിയ അഭിപ്രായ സർവേയിൽ തെരഞ്ഞെടുക്കപ്പെട്ട 25 സാമ്പത്തികവിദഗ്‌ധർ 2.9 ലക്ഷം കോടി മുതൽ 3.2 ലക്ഷം കോടി രൂപ വരെ ലാഭവിഹിതം ആർബിഐ കൈമാറുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 18000 കോടി രൂപയോളം ലാഭവിഹിതത്തിൽ വർധനയുണ്ടായി.
ആർബിഐയിൽനിന്ന് ഇത്രയധികം തുക ലഭിച്ചാൽ തന്നെയും ധനക്കമ്മി നടപ്പുവർഷം ജിഡിപിയുടെ 4.7 ശതമാനത്തിലേക്ക് വർധിക്കുമെന്നാണ് പ്രവചനം. മുൻവർഷം 4.4 ശതമാനമായിരുന്നു ധനക്കമ്മി. ഇത് 4.3 ശതമാനത്തിലേക്ക് ചുരുക്കാമെന്ന് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. പശ്‌ചിമേഷ്യൻ സംഘർഷം അടക്കം സൃഷ്‌ടിച്ച പ്രതിസന്ധി ഇൗ പ്രതീക്ഷകളെ തകിടം മറിക്കുന്നു. ആർബിഐയുടെ ബാലൻസ് ഷീറ്റ് പ്രകാരം മൊത്തം വരുമാനത്തിൽ 26.42 ശതമാനവും ചെലവിൽ 27.6 ശതമാനവും വർധനവുണ്ടായി. ബാധ്യതകളെല്ലാം കിഴിച്ചുള്ള അറ്റാദായം 3.96 ലക്ഷം കോടി രൂപ. മുൻവർഷം ഇത് 3.13 ലക്ഷം കോടിയായിരുന്നു.










0 comments