ആഗോള പ്രതിസന്ധി; സ്വർണശേഖരം ഇന്ത്യയിലേക്ക് മാറ്റി ആർബിഐ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : വിദേശരാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം വൻതോതിൽ ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് റിസർവ് ബാങ്ക്. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം 2026 മാർച്ചിൽ അവസാനിച്ച ആറുമാസത്തിനുള്ളിൽ 104.23 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് മാറ്റിയത്. ഇതോടെ രാജ്യത്തിനകത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് 290.37 മെട്രിക് ടണ്ണായി ഉയർന്നു.
കേന്ദ്ര ബാങ്കിന്റെ ആകെ സ്വർണ്ണശേഖരം 2025 സെപ്റ്റംബറിലെ 880.18 മെട്രിക് ടണ്ണിൽ നിന്ന് 2026 മാർച്ചിൽ 880.52 മെട്രിക് ടണ്ണായി വർധിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സിലുമായി നിലവിൽ 197.67 മെട്രിക് ടൺ സ്വർണ്ണമാണ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത്. 2.80 മെട്രിക് ടൺ സ്വർണ്ണം നിക്ഷേപമായും ഇന്ത്യക്കുണ്ട്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വർധനവ് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലും പ്രതിഫലിച്ചു. വിദേശനാണ്യ ശേഖരത്തിലെ സ്വർണ്ണത്തിന്റെ പങ്ക് ആറുമാസം മുമ്പുണ്ടായിരുന്ന 13.92 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായാണ് മാർച്ചിൽ ഉയർന്നത്.
ആകെ 552.28 ബില്യൺ യുഎസ് ഡോളർ വരുന്ന വിദേശനാണ്യ ആസ്തിയിൽ 465.61 ബില്യൺ ഡോളർ വിവിധ സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 46.83 ബില്യൺ ഡോളർ മറ്റ് കേന്ദ്ര ബാങ്കുകളിലും ബിഐഎസിലുമായി നിക്ഷേപിച്ചിരിക്കുകയാണ്. 39.84 ബില്യൺ ഡോളർ വിദേശത്തെ വാണിജ്യ ബാങ്കുകളിലാണ്.
വിദേശനാണ്യ ആസ്തികൾ വിന്യസിക്കുന്ന രീതിയിലും ആർബിഐ നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മറ്റ് കേന്ദ്ര ബാങ്കുകളിലെ നിക്ഷേപം വർധിപ്പിച്ചപ്പോൾ സെക്യൂരിറ്റികളിലെയും വിദേശ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങളിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ ആഗോള പ്രതിസന്ധി പരിഗണിച്ച് കരുതൽ ശേഖരം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സ്വർണം രാജ്യത്തേക്ക് എത്തിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments