print edition പശ്‌ചിമേഷ്യൻ സംഘർഷം ഗുരുതര പ്രതിസന്ധി സൃഷ്‍ടിക്കുമെന്ന് ആർബിഐ


സ്വന്തം ലേഖകൻ
Published on Apr 24, 2026, 01:57 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ പലരീതിയിൽ രാജ്യത്ത് ഗുരുതര പ്രതിസന്ധികൾ സൃഷ്‍ടിച്ചേക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ധനനയ അവലോകന സമിതിയിലെ എല്ലാ അംഗങ്ങളും ഇൗ വിഷയത്തിൽ കടുത്ത ആശങ്കകൾ രേഖപ്പെടുത്തി.
ഇന്ധന–പാചകവാതക ക്ഷാമവും വിലക്കയറ്റവും, ആഗോള വിതരണശൃംഖലകളിൽ ഉണ്ടായ വലിയ തടസ്സങ്ങളും ധനവിപണിയിലെ ചടുല വ്യതിയാനങ്ങൾ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളും സന്പദ്‌ഘടനയ്‌ക്ക് വലിയ വെല്ലുവിളികൾ സൃഷ്‌ടിക്കുന്നുവെന്നാണ് ആർബിഐ വിലയിരുത്തൽ. താൽക്കാലിക വെടിനിർത്തൽ ധാരണകളുടെ ആശ്വാസം എത്ര നാൾ നീളുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. സംഘർഷം എത്രകാലം നീളുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വമുണ്ട്. അത് സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികൾ മറികടക്കുക എളുപ്പമല്ല.
പശ്‌ചിമേഷ്യൻ പ്രശ്‌നങ്ങൾ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കാൻ തടസ്സമാകുന്നുവെന്നും യോഗം വിലയിരുത്തി. അനിശ്‌ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരാനും ധാരണയായി. ആർബിഐയുടെ ഏപ്രിൽ ബുള്ളറ്റിനിലെ ലേഖനങ്ങളിൽ പ്രമുഖ സാന്പത്തിക വിദഗ്‌ധരും ഇതേ ആശങ്ക പങ്കിട്ടിട്ടുണ്ട്.










0 comments