കനത്ത മഴ: രത്നഗിരി റെയിൽവെ സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണു; 6 ജില്ലകളിൽ റെഡ് അലേർട്

കനത്ത മഴയെ തുടർന്ന് റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന നിലയിൽ |Photo:NDTV
രത്നഗിരി : മഹാരാഷ്ട്രയിൽ തുടരുന്ന അതിശക്തമായ കാലവർഷക്കെടുതികൾക്കിടയിൽ രത്നഗിരി റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സ്റ്റേഷന്റെ പുറംഭാഗത്തുള്ള മേൽക്കൂരയുടെ 50 അടിയോളം വരുന്ന ഭാഗമാണ് തകർന്നു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.
രണ്ട് വർഷം മുൻപ് മാത്രം പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയ ഏജൻസി നവീകരിച്ച സ്റ്റേഷനിലാണ് ഈ അപകടം ഉണ്ടായത്. നിർമാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയുമാണ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് വൻ ജനരോഷം ഉയർന്നിരുന്നു.
കനത്ത മഴയെത്തുടർന്ന് മുംബൈ, കൊങ്കൺ മേഖല, സെൻട്രൽ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട് പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ വൈകുന്നത് ജനജീവിതത്തെ ബാധിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് മുംബൈ-പുണെ, മുംബൈ-ഗോവ ദേശീയപാതകൾ അടച്ചു.











0 comments