വില 60 ലക്ഷം; അസമിൽ അപൂർവ ഇനം പല്ലിയെ വിൽക്കാൻ ശ്രമിച്ച 3 പേർ പിടിയിൽ

ദിസ്പൂർ : അപൂർവ ഇനം പല്ലിയെ വൻ വിലയ്ക്ക് വിൽക്കാൻ ശ്രമിച്ച 3 പേരെ അസം പൊലീസ് പിടികൂടി. ദിബ്രുഗഡിൽ നിന്നാണ് വെള്ളിയാഴ്ച ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് അപൂർവ ഇനത്തിൽപ്പെട്ട 11 ടോക്കായ് ഗെക്കോ പല്ലികളെയും കണ്ടെത്തി. 1972ലെ വന്യജീവി സംരക്ഷ നിയമപ്രകാരം ടോക്കായ് ഗെക്ക പല്ലികളെ പിടികൂടുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. സംരക്ഷിത വിഭാഗത്തിലുൾപ്പെടുന്ന ഇവയെ പിടികൂടുന്നതിന് 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ഇന്ത്യയിൽ അസമിലും അരുണാചൽ പ്രദേശിലും ചിലയിടങ്ങളിൽ മാത്രമാണ് ഇവയുള്ളത്. ദക്ഷിണേഷ്യൻ മാർക്കറ്റിൽ എറെ ആവശ്യക്കാരുള്ള ടോക്കായ് ഗെക്കോകൾക്ക് 60 ലക്ഷം രൂപയോളം വിലയുണ്ട്. ദേബാശിഷ് ദൗത്തിയ (34), മനാഷ് ദൗത്തിയ (28), ദീപാങ്കർ ഘർപാലിയ (40) എന്നിവരാണ് പിടിയിലായത്. അരുണാചൽ പ്രദേശിൽ നിന്നാണ് ഇവയെ കൊണ്ടുവന്നതെന്നും ഒന്നിന് 60 ലക്ഷം എന്ന നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിനായി അസം പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
0 comments