'മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചി പറഞ്ഞു, വിട്ടില്ല'; ബസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി പറയുന്നു

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
ന്യൂഡൽഹി: 'മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചി പറഞ്ഞിട്ടും വിട്ടില്ല, നിങ്ങൾക്കെതിരെ ഒരു പരാതിയും നൽകില്ല, എന്നെ വിടണം എന്ന് പറഞ്ഞിട്ടും മൃഗീയമായി പീഡിപ്പിച്ചു' അർധരാത്രിയിൽ സ്വകാര്യ ബസിനുള്ളിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ വാക്കുകളാണ് ഇത്. ഡൽഹിയിലെ പീതാംപുരയിലാണ് 30കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കി എന്ന് അവകാശപ്പെടുമ്പോഴാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത്.
സമയം ചോദിച്ചെത്തിയ യുവതിയെ സ്വകാര്യ ബസിനുള്ളിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിനത്തിന് ഇരയാക്കുകയായിരുന്നു. സുൽത്താൻപുരിയിലുള്ള സഹോദരന്റെ വീട്ടിൽ നിന്നും രാത്രി വൈകി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാറിലേക്ക് ഓട്ടോയിലാണ് ഇവർ എത്തിയത്.
‘‘ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ഒരു സ്വകാര്യ ബസ് അവിടെ എത്തിയത്. ഉള്ളിലുണ്ടായിരുന്ന ഒരാളോട് സമയം എത്രയായെന്ന് ചോദിച്ചു. അകത്തേക്ക് വന്ന് സംസാരിക്കാനാണ് അയാൾ പറഞ്ഞത്. അതുകൊണ്ട് ഞാൻ ബസിൽ കയറി. ബസിൽ കയറിയ ഉടനെ വാഹനം മുന്നോട്ട് എടുക്കുകയും, ഒരാൾ ബസിന്റെ പിൻഭാഗത്തേക്ക് തള്ളിമാറ്റുകയും ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചിപ്പറഞ്ഞിട്ടും വിട്ടില്ല.
പ്രതികളോട് തന്നെ വിട്ടയക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചു. നിങ്ങൾക്കെതിരെ ഒരു പരാതിയും നൽകില്ല, എന്നെ വിടണം, എന്റെ മൂന്ന് മക്കൾ വീട്ടിൽ കാത്തിരിക്കുകയാണെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ബസ് നങ്‌ലോയ് റെയിൽവേ സ്റ്റേഷനു സമീപം എത്തിയപ്പോൾ ബസ് അവിടെ പാർക്ക് ചെയ്തു. തുടർന്ന് ബസിന്റെ ഡ്രൈവറും ബലാത്സംഗം ചെയ്യുകയായിരുന്നു’’ – യുവതി വെളിപ്പെടുത്തി. പീഡനത്തിനു ശേഷവും പൊലീസിൽ പരാതിപ്പെടില്ലെന്ന് ആവർത്തിച്ച് കെഞ്ചിയതുകൊണ്ടാണ് പ്രതികൾ തന്നെ ജീവനോടെ ഇറക്കിവിട്ടതെന്നും യുവതി കൂട്ടിച്ചേർത്തു. പിന്നാലെ യുവതി തന്നെയാണ് പൊലീസിനെ സമീപിച്ചത്.











0 comments