print edition രാമക്ഷേത്രക്കൊള്ള; അയോധ്യ എസ്‌ഐടി തലവൻ വഞ്ചനക്കേസിൽ പ്രതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ രൂപീകരിച്ച എസ്‌ഐടിയുടെ തലവൻ വഞ്ചന, വ്യാജരേഖ നിർമാണം ഉൾപ്പെടെയുള്ള ക്രിമിനൽക്കേസുകളിലെ പ്രതി. 2013 മുതൽ 2015 വരെ പടിഞ്ഞാറൻ യുപിയില്‍ ഉൗർജ വിതരണവകുപ്പിൽ പ്രധാനചുമതല വഹിച്ചപ്പോഴാണ് ഐഎഎസ് ഉദ്യോഗസ്ഥനായ വിജയ് വിശ്വാസ് പന്ത്, തട്ടിപ്പ് നടത്തിയത്.
2019 ഫെബ്രുവരിയിൽ ഇയാളടക്കം14 ഉദ്യോഗസ്ഥർക്കെതിരെ മീററ്റിലെ പരീക്ഷിത്‌ഗഡ് പൊലീസ് കേസെടുത്തു. വെസ്റ്റേൺ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ കോർപറേഷനിലെ ഉദ്യോഗസ്ഥർ, രേഖകൾ കെട്ടിച്ചമച്ച് തനിക്ക് കിട്ടാനുള്ള പണം തട്ടിയെടുത്തെന്ന കരാറുകാരന്റെ പരാതിയിലായിരുന്നു കേസ്. ഹിന്ദി മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയാണ് എസ്‌ഐടി തലവൻ ക്രിമിനൽ കേസിൽ പ്രതിയാണെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌തത്. ‘വഞ്ചനയ്‌ക്കും തിരിമറിക്കും പ്രതിയായ ഉദ്യോഗസ്ഥൻ അയോധ്യക്കൊള്ള അന്വേഷിക്കുന്നത് വിരോധാഭാസം’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിലാണ് വാർത്ത പുറത്തുവിട്ടത്.
രാമക്ഷേത്രത്തില്‍ വൻകൊള്ളയ്‌ക്ക് വഴിയൊരുക്കിയ ട്രസ്റ്റിലെ ആർഎസ്‌എസ് നേതാക്കളെ സംരക്ഷിച്ച് ജീവനക്കാരെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ എസ്‌ഐടി നീങ്ങുന്നതിനിടെയാണ് ‘തലവന്റെ’ തട്ടിപ്പുചരിത്രം പുറത്തായത്. വിജയ് വിശ്വാസ് പന്തിനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചു. തട്ടിപ്പിന്റെ ചരിത്രമുള്ള ഉദ്യോഗസ്ഥനെ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് ദുരൂഹമാണെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു.











0 comments