രാജ്യസഭ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ബിജെപി ജയിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ.
രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിനാലും മറ്റ് മത്സരാർഥികൾ ആരും ഇല്ലാത്തതിനെ തുടർന്നുമാണ് മൂന്ന് ബിജെപി സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടതെന്ന് റിട്ടേണിങ്ങ് ഓഫീസർ അറിയിച്ചു. വിജയിച്ച സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതിനെ തുടർന്നാണ് മൂന്നാമത്തെ സീറ്റും ബിജെപി നേടിയത്. അതേസമയം, മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മീനാക്ഷിക്കെതിരെ ക്രിമിനൽ കേസ് ഉണ്ടെന്ന ആരോപണത്തിലാണ് പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയത്.
ജൂൺ 18 നാണ് മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി 24 സീറ്റുകളിലേക്കായിരിക്കും മത്സരം.










0 comments