കോടികളുടെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: രാജസ്ഥാനിൽ ഡോക്ടറും ലാബ് ഉടമയും അറസ്റ്റിൽ

എ ഐ പ്രതീകാത്മക ചിത്രം
ജയ്‌പൂർ: സർക്കാർ ആരോഗ്യ പദ്ധതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഡോക്ടറെയും ലാബ് ഓപ്പറേറ്ററെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്തുവന്നത്. സംഭവത്തില്‍ സിക്കാറിലെ എസ്‌കെ ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കമൽ കുമാർ അഗർവാൾ, സിക്കാറിലെ സ്വകാര്യ ലാബ് ഉടമയായ ഡോ. ബൻവാരി ലാൽ (ബി ലാൽ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മറ്റ് ഡോക്ടർമാരുമായി ചേർന്ന് സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായി പൊലീസ് കണ്ടെത്തി.
പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും സൗജന്യവും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് ആർജിഎച്ച്‌എസ്. ഈ പദ്ധതിയിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തുവന്നതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എസ്‌ഒജി) വിശാൽ ബൻസാൽ അറിയിച്ചു.
സംസ്ഥാന സർക്കാരിൽ നിന്ന് ചികിത്സാ തുക കൈക്കലാക്കുന്നതിനായി വ്യാജ കുറിപ്പടികളും പരിശോധന റിപ്പോർട്ടുകളും സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ചില ഡോക്ടർമാരും ലബോറട്ടറി ഓപ്പറേറ്റർമാരും സംഘം ചേർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകൾ നടത്താതെ തന്നെ വ്യാജ റിപ്പോർട്ടുകൾ നൽകി സർക്കാരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി. കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.









0 comments