രാജസ്ഥാനിൽ 'കുപ്രസിദ്ധ മോഷ്ടാവ്' ജയിൽ ചാടി; 40 വർഷത്തിനിടെ 50-ലധികം കേസുകൾ

ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലാ ജയിലിൽ നിന്ന് കവർച്ചാക്കേസ് പ്രതി തടവുചാടി. 68 വയസ്സുകാരനായ ഓം പ്രകാശ് ആണ് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. 1984 മുതൽ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 50-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജയിലിന്റെ മതിൽ ചാടിക്കടന്നാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ചകൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഓം പ്രകാശ്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊലീസിനെ വെട്ടിച്ച് കവർച്ചകൾ തുടർന്നിരുന്ന ഇയാളെ മാസങ്ങൾക്ക് മുൻപാണ് പിടികൂടാനായത്. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ജയിൽ ഡിജിപി ഉത്തരവിട്ടു.
പ്രതിക്കായി അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. പ്രായമായെങ്കിലും അതിവേഗം നീങ്ങാനും ആസൂത്രിതമായി മോഷണങ്ങൾ നടത്താനും ഇയാൾക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.










0 comments