ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; 17 മരണം, ജമ്മു കശ്മീരില്‍ ഇന്ന് റെഡ് അലർട്ട്

ന്യൂഡൽഹി : ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തുടരുന്ന കനത്ത മഴയിൽ 17 പേർ മരിച്ചു. ജമ്മു കശ്മീർ, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്. 17 മരണങ്ങളിൽ 12 എണ്ണവും സംഭവിച്ചത് ജമ്മു കശ്മീരിലാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
നാഗാലാൻഡിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് കനത്ത നാശനഷ്ടങ്ങളാണ് ജമ്മു കശ്മീരിലുണ്ടായിരിക്കുന്നത്. പൂഞ്ച്, രജൗരി അതിർത്തി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒഴുക്കിൽപ്പെടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജാഗ്രത പുലർത്താനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മണ്ണിടിച്ചിലിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.










0 comments