ട്രെയിനിലെ വൈറൽ പാചകം; യാത്രക്കാരിയെ കണ്ടെത്തി കേസെടുത്ത് റെയിൽവേ, ഒടുവിൽ ക്ഷമാപണ വീഡിയോ

മുംബൈ: എക്സ്പ്രസ് ട്രെയിൻ യാത്രക്കിടെ കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാകം ചെയ്ത സ്ത്രീയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. ഒരാഴ്ചത്തെ തിരച്ചിലിന് ശേഷം ആളിനെ റെയിൽവേ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് റെയിൽവേ യാത്രക്കാരിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്. പൂനെയിലെ ചിഞ്ച്‌വാഡിൽ നിന്നുള്ള സരിതാ ലിംഗായത്ത് സ്ത്രീയാണ് ട്രെയിനിൽ സുരക്ഷാ മാനദണ്ഡം ലംഘിച്ച് പെരുമാറിയത്. റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
റെയിൽവേ കണ്ടെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ അവർ ക്ഷമാപണ വീഡിയോ പങ്കുവെച്ചു . ഹരിദ്വാറിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. കമ്പാർട്ടുമെന്റിലെ കുട്ടികൾ കെറ്റിലിൽ മാഗി പാകം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ പരീക്ഷിച്ചുനോക്കാൻ ശ്രമിച്ചതാണ്. സുരക്ഷാ പ്രശ്നങ്ങൾ തനിക്ക് മനസ്സിലായില്ല, അവർ പറഞ്ഞു.
തന്റെ തെറ്റ് മറ്റുള്ളവർ ആവർത്തിക്കരുതെന്ന് ക്ഷമാപണ വീഡിയോയിലൂടെ അവർ അഭ്യർത്ഥിച്ചു. ട്രെയിനുകളിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് കുറ്റകൃത്യവും ട്രെയിനിൽ ജീവന് അപകടകരവുമാണ്. എന്റെ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയതിന് ആർപിഎഫ് മുംബൈയ്ക്ക് നന്ദി, അത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി, എന്റെ തെറ്റ് ഞാൻ ആവർത്തിക്കില്ല- അവർ പോസ്റ്റിൽ പറഞ്ഞു.








0 comments