വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണം ധർമേന്ദ്ര പ്രധാൻ; രാജിവയ്ക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ വിദ്യാർഥികൾ സമരം അവസാനിപ്പിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ക്രൂരനാണ്. അദ്ദേഹത്തെ നീക്കം ചെയ്യണം. നമ്മുടെ വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിച്ചയാളാണ് അയാൾ. ആയിരക്കണക്കിന് ആളുകൾ സമരമിരിക്കുന്നതിന്റെ കാരണക്കാരനും അയാൾ തന്നെയാണ്. അതിനാൽ ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ജൂലൈ 20ന് പാർലമെന്റിലേക്ക് സമാധാനപരമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായെത്തിയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയത്. ദേശീയ പതാക ഉയർത്തി സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സംസദ് ചലോ' മാർച്ചിനിടെ പൊലീസ് അതിക്രമത്തിൽ 19കാരനായ സാഹിൽ ലോചാബിന് ഗുരുതരമായി പരിക്കേറ്റ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ആക്രമണത്തിൽ സാഹിലിന്റെ വലതുകണ്ണിന്റെ കാഴ്ച 99 ശതമാനവും നഷ്ടമായി. നജാഫ്ഗഡ് സ്വദേശിയായ സാഹിലിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വലത് തോളിലും കൈയിലും നിരവധി പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. ഒരു പെല്ലറ്റ് വലതുകണ്ണിലെ കോർണിയ തുളച്ചുകയറി. കൂടാതെ, വലത് ശ്വാസകോശത്തിലും ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പുകളിലും പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു.










0 comments