കള്ളവോട്ട് വിവാദത്തിലെ ബ്രസീലിൽ നിന്നുള്ള നീല ഡെനിം ഷർട്ടുകാരി ആരാണ്

ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ആരോപിച്ച 22 വോട്ട് ചെയ്ത ബ്രസീലിയൻ യുവതി ആരാണ്. ഇവർക്കെന്താണ് വോട്ട് അട്ടിമറികളിൽ പങ്ക്. സംസ്ഥാനത്ത് 25 ലക്ഷം കള്ളവോട്ടുകൾ കണ്ടെത്തിയതായാണ് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
വോട്ടർ പട്ടിക തെളിവായി ഉയർത്തിക്കാട്ടി, ഒരാൾക്ക് പത്ത് ബൂത്തുകളിലായി 22 വോട്ടുള്ളത് രാഹുല്‍ കാണിച്ചു. ഇതിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണ്. വോട്ടേഴ്സ് ലിസ്റ്റിൽ അവരുടെ ചിത്രം വന്നത് പട്ടികയാക്കി കാണിച്ചു.
ഹരിയാണയില്‍ ആകെ രണ്ടുകോടി വോട്ടർമാരണുള്ളത്. ഇവിടെ 25 ലക്ഷത്തോളം കള്ളവോട്ടുകൾ ചേർക്കപ്പെട്ടു. അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു.
സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് വോട്ടര്‍ പട്ടികയിൽ ഈ മോഡലിന്റെ ചിത്രം വന്നത്. ആരാണാ ബ്രസീലിയൻ മോഡൽ.

ഹരിയാനയിൽ 93,174 തെറ്റായ വിലാസങ്ങളിൽ വോട്ട് ചേർത്തു. 5,21,619 വ്യാജ വോട്ടുകളും 19,26,351 ബൾക്ക് വോട്ടുകളുമുണ്ട്. ഇവയടക്കമാണ് 25,41,144 കള്ളവോട്ടർമാരുണ്ടെന്ന് ആരോപിക്കുന്നത്. ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന 'H ഫയലുകളാണ് രാഹുല്‍ പുറത്തുവിട്ടത്.

പ്രസന്റേഷനിൽ 22 തവണ കള്ളവോട്ട് ചെയ്തതായി പറയുന്ന ചിത്രത്തിലേത് ഒരു ബ്രസീലിയൻ മോഡലാണ്. അവരുടെ ഫോട്ടോ സൗജന്യ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമായ Unsplash.com-ൽ ലഭ്യമായിരുന്നതാണ്. ബ്രസീലിയൻ ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോ അപ്‌ലോഡ് ചെയ്തതാണിത്. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2017 മാർച്ച് 2 ന് ആദ്യമായി പരസ്യപ്പെടുത്തി. ഇത് സ്വതന്ത്ര പൊതു ഉപയോഗം അനുവദിക്കുന്ന ചിത്രമാണ്. അൺസ്പ്ലാഷ് ലൈസൻസിന് കീഴിൽ ആർക്കും കോപ്പി റൈറ്റ് ഇല്ലാതെ എടുക്കാവുന്നതാണ്.
ഈ ചിത്രം 59 ദശലക്ഷത്തിലധികം തവണ ആളുകൾ കാണുകയും 4 ലക്ഷത്തിലധികം തവണ ആളുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അൺസ്പ്ലാഷിലെ ഫെറേറോയുടെ പ്രൊഫൈൽ അദ്ദേഹം ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണെന്ന് സ്ഥിരീകരിക്കുന്നു. കാനൻ EOS ഡിജിറ്റൽ റെബൽ XS ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം യുവതിയുടെ ചിത്രം എടുത്തിരിക്കുന്നത്.
കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിഡിയോയും ഇതിനിടയിൽ കടന്നു വരുന്നു. കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ തൃശ്ശൂരിലെ പ്രസംഗമാണ് കൂട്ടിവായിക്കുന്നത്.
ബിജെപി ജയിക്കാൻ കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഗോപാലകൃഷ്ണൻ വെല്ലുവിളി നടത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി വാർത്ത പുറത്തു വന്നതോടെയായിരുന്നു ഈ പ്രസ്താവന.
ഒരു വർഷം മുൻപ് ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് മണ്ഡലത്തിൽ വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്. ബിജെപി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നാളെയും അത്തരത്തിൽ വോട്ട് ചേർക്കും- എന്നായിരുന്നു ഗോപാലകൃഷ്ണൻ പരസ്യമായി പറഞ്ഞത്.
പക്ഷെ, ഇവിടെ സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലായി ഒരേ യുവതി തന്നെ വന്നിരിക്കയാണ്. അതും ബ്രസീലിൽ നിന്നുള്ള ഒരു യുവ മോഡൽ. അവിടത്തെ പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ ക്ലിക്ക്. പലസ്ഥലങ്ങളിൽ നിന്നായി യാദൃശ്ചികമായി ഒരേ ഫോട്ടോ എടുത്ത് ഉപയോഗിക്കുക സംഭവിക്കാവുന്നതല്ല. ആസൂത്രിത ശ്രമവും അട്ടിമറിയും തന്നെ ഈ ബ്രസീലയൻ അജ്ഞാത യുവതിയുടെ ചിത്രം വെളിപ്പെടുത്തുന്നു. ഒരു പക്ഷെ ഫോട്ടോഗ്രാഫറോ, ക്യമറയ്ക്ക് മുന്നിൽ നിന്ന യുവതിയോ അറിയുകയോ കേൾക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരു ദേശത്തെ അട്ടമറിയിൽ അവർ കഥാപാത്രങ്ങളാവുന്നു.










0 comments