വിദ്യാർഥികളെ ആക്രമിക്കാൻ അമിത് ഷാ നേരിട്ട് നിർദേശം നൽകി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥികളെ ആക്രമിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു. ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോളുകൾ നിരന്തരം വരുന്നത് കണ്ടു. തുടർന്ന് വിദ്യാർഥികൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും പെല്ലറ്റ് ഗൺ പ്രയോഗമേറ്റ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ലോക്സഭയിൽ ഈ വിഷയമുന്നയിച്ചതോടെ തന്നെ സംസാരിക്കുന്നതിൽ നിന്ന് വിലക്കി. രാജ്‌നാഥ് സിങ്ങിനും കിരൺ റിജിജുവിനും സംസാരിക്കാൻ പലതവണ അവസരം നൽകി. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്ക് രാജ്യത്തെ ബാധിതക്കുന്ന ഏത് വിഷയവും സഭയൽ ഉന്നയിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രക്ഷോഭത്തിന് നേരെയുണ്ടായ അക്രമത്തിൽ അമിത് ഷായ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്നാണ് സ്പീക്കർ പറഞ്ഞത്. ഞാൻ ആർഎസ്‌എസിനോടോ ബിജോപിയോടോ മാപ്പ് പറയില്ല' - രാഹുൽ ഗാന്ധി പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരെയാണ് ക്രൂരമായ ആക്രമണങ്ങളുണ്ടായത്. അത് രാജ്യത്തിന് മുന്നിലുള്ള അടിയന്തര വിഷയമാണ്. ആണിവച്ച ലാത്തി കൊണ്ടടിച്ചും ഇലക്ട്രിക് ലാത്തികൾ കൊണ്ട് ഷോക്കടിപ്പിച്ചും യുവതികളെ ക്രൂരമായി ആക്രമിച്ചും പൊലീസ് നരനായാട്ട് നടത്തി. യൂണിഫോമോ നെയിം ടാഗോ ഇല്ലാത്തവരാണ് വിദ്യാർഥികളെ അടിച്ചമർത്താൻ ശ്രമിച്ചത്. പൊലീസിന് ഈ നിർദേശം എവിടെ നിന്ന് കിട്ടി. ആരാണ് ഈ നിർദേശങ്ങൾ നൽകിയത്.
പാർലമെന്റ് ഹൗസിൽ ഇരുന്നുകൊണ്ട് അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് താൻ നേരിൽ കണ്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിന് പുറത്തും തെരുവീഥികളിലും എന്താണ് സംഭവിക്കുന്നതെന്നും അമിത് ഷായ്ക്ക് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹത്തിന് അറിയില്ലെങ്കിൽ, ആഭ്യന്തര മന്ത്രി എന്ന നിലയിൽ അദ്ദേഹം കഴിവില്ലാത്തവനാണെന്ന് പറയേണ്ടിവരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.








0 comments