കേന്ദ്ര അവഗണന; കേരളത്തിലെ കാലാവസ്ഥാ റഡാറുകളിൽ ഒന്ന് പ്രവർത്തനരഹിതമെന്ന് സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി: കാലാവസ്ഥാ മുന്നറിയിപ്പിനായുള്ള കേരളത്തിലെ റഡാർ സംവിധാനങ്ങളിൽ ഒരെണ്ണം പ്രവർത്തനരഹിതമാണെന്ന് സമ്മതിച്ച് കേന്ദ്ര ഭൗമശാസ്‌ത്ര സഹമന്ത്രി ജിതേന്ദ്ര സിങ്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തനിവാരണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയാണ് കേന്ദ്രത്തിന്റെ ഉത്തരം വെളിപ്പെടുത്തുന്നത്. പ്രകൃതിദുരന്തങ്ങൾ കേരളം ആവർത്തിച്ച് നേരിടുന്നുണ്ടെങ്കിലും അതോടുള്ള കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയാണ് മറുപടി തുറന്നുകാട്ടുന്നത്.
കേരളത്തിൽ പ്രവർത്തനക്ഷമമായ രണ്ട് ഡോപ്ലർ വെതർ റഡാറുകൾ മാത്രമേ ഉള്ളൂ എന്ന് കേന്ദ്രം സമ്മതിക്കുന്നു. - ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തുമാണുള്ളത്. എന്നാൽ നവീകരണം കാരണം കൊച്ചി റഡാർ കഴിഞ്ഞ മൂന്ന് മാസമായി പ്രവർത്തനരഹിതമാണ്. ഇപ്പോൾ കേരളം ആശ്രയിക്കുന്നത് 250 കിലോമീറ്റർ റേഡിയൽ കവറേജുള്ള തിരുവനന്തപുരത്തെ സി-ബാൻഡ് റഡാറിനെ മാത്രമാണ്. സാങ്കേതികത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തികൾക്കായാണ് റഡാർ പ്രവർത്തനരഹിതമായിരിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്.
റഡാർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ചിലസ്ഥലങ്ങൾ റഡാറിന്റെ നിരീക്ഷണത്തിലല്ല. നിരന്തരമായി കാലാവസ്ഥാവ്യതിയാനം നേരിടുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളത്തിൽ മെച്ചപ്പെട്ട കാലാവസ്ഥയായതിനാൽ ഒരു റഡാർ പ്രവർത്തിക്കാത്തത് കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് സംഭവത്തിന്റെ ഗൗരവത്തെ കുറച്ച് കാണിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്‌തത്.
0 comments