print edition ബിജെപി ഭീഷണിക്ക് കീഴടങ്ങി എൻആർ കോൺഗ്രസ്

എൻ രംഗസ്വാമി
പുതുച്ചേരി: അധികാരമേറ്റ് 84 ദിവസങ്ങൾക്കുശേഷം പുതുച്ചേരിയിൽ മന്ത്രിമാർക്ക് വകുപ്പ് അനുവദിച്ച് വിജ്ഞാപനമായി. ആഭ്യന്തരവകുപ്പ് ബിജെപിക്ക് വിട്ടുനൽകാൻ എൻആർ കോൺഗ്രസ് തയ്യാറായതോടെയാണ് പ്രതിസന്ധി അവസാനിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതുച്ചേരിയിലെത്തുംമുന്പ് തീരുമാനമെടുക്കണമെന്ന അന്ത്യശാസനത്തിനുപിന്നാലെയാണ് എൻആർ കോൺഗ്രസ് വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായത്. ധനം, ആരോഗ്യം, റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾ എൻആർ കോൺഗ്രസ് നേതാവായ മുഖ്യമന്ത്രി എൻ രംഗസ്വാമി കൈകാര്യംചെയ്യും.
ആഭ്യന്തരവകുപ്പിനെയും സ്‌പീക്കർ സ്ഥാനത്തെയുംചൊല്ലിയുള്ള ബിജെപി– എൻ ആർ കോൺഗ്രസ് പോരാണ് വകുപ്പുവിഭജനം വൈകിപ്പിച്ചത്. സ്‌പീക്കർ സ്ഥാനത്തിൽ സമവായമായിട്ടില്ല. മെയ് 13നാണ് രംഗസ്വാമി സർക്കാർ സത്യപ്രതിജ്ഞചെയ്‌തത്. മന്ത്രിമാരായി മല്ലാടി കൃഷ്‌ണറാവു, പി രാജവേലു, വി പി ശിവകൊളുന്തു (എൻആർ കോൺഗ്രസ്), എ നമഃശിവായം, ജി എൻ എസ് രാജശേഖരൻ(ബിജെപി) എന്നിവരും അന്ന് ചുമതലയേറ്റു.
മുൻ പിസിസി പ്രസിഡന്റുകൂടിയായ എ നമഃശിവായത്തിനാണ് ആഭ്യന്തരം, വിദ്യാഭ്യാസം, വൈദ്യുതി വകുപ്പുകളുടെ ചുമതല. മല്ലാടി കൃഷ്‌ണറാവുവിന് പൊതുമരാമത്ത്, ടൂറിസം, ഫിഷറീസ്, വ്യവസായം എന്നിവയും പി രാജവേലുവിന് ഹൗസിങ്, ഐടി, കല–സാംസ്‌കാരികം എന്നിവയും വി പി ശിവകൊളുന്തുവിന് സിവിൽസപ്ലൈസ്, സാമൂഹ്യക്ഷേമം എന്നിവയും ജി എൻ എസ് രാജശേഖരന് കൃഷി വകുപ്പുമാണ് അനുവദിച്ചത്.
സ്‌പീക്കർ പദവിയും ബിജെപി പിടിച്ചെടുക്കാനാണ് സാധ്യത. കോൺഗ്രസിൽനിന്ന് കാലുമാറിയെത്തിയ ജോൺകുമാറിനായാണ് സ്‌പീക്കർസ്ഥാനം ബിജെപി ആവശ്യപ്പെടുന്നത്. എഐഎഡിഎംകെയിലെ അൻപഴകനെ സ്‌പീക്കറാക്കാനാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം. കേന്ദ്രസർക്കാരിന് നിയമനാധികാരമുള്ള മൂന്ന് നോമിനേറ്റഡ് എംഎൽഎമാരിലും ബിജെപി പിടിമുറുക്കുകയാണ്.










0 comments