പൊതുപരീക്ഷാ നിയമഭേദഗതി ബില്ലിൽ ഇന്നും ലോക്സഭയിൽ ചർച്ച

ന്യൂഡൽഹി: പൊതുപരീക്ഷാ നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ഇന്നും ലോക്സഭയിൽ തുടരും. കഴിഞ്ഞദിവസത്തെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജനന-മരണ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനായാണ് അമിത് ഷാ ഇന്ന് സഭയിലെത്തുന്നത്. എന്നാൽ, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ ആഭ്യന്തരമന്ത്രിയിൽ നിന്ന് നേരിട്ട് മറുപടി ആവശ്യപ്പെട്ട് സഭയിൽ വലിയ തോതിലുള്ള പ്രതിപക്ഷ പ്രതിഷേധം ഉയർന്നുവരാനാണ് സാധ്യത.
പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗണ്ണുകളും എകെ-47 തോക്കുകളും വരെ ഉപയോഗിച്ച പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി മറുപടി പറയണമെന്നും പ്രതിപക്ഷ അംഗങ്ങൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് രാത്രി 11 മണി വരെ ചർച്ച നീണ്ടുനിന്നിരുന്നു.
നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചവരെ ഡൽഹി പൊലീസും കേന്ദ്രസേനയും ക്രൂരമായി വേട്ടയാടിയതിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം തേടി ചൊവ്വാഴ്‌ചയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധമുയർന്നിരുന്നു. രാജ്യസഭ പൂർണമായി സ്‌തംഭിച്ചു. ലോക്‌സഭയിൽ പകൽ രണ്ടുവരെ നടപടി നിർത്തിവച്ചു. പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ ചർച്ചയ്‌ക്ക് പ്രതിപക്ഷം സഹകരിച്ചു.
രാവിലെ പാർലമെന്റിന് മുന്നിലും എംപിമാർ പ്രതിഷേധിച്ചു. തുടർച്ചയായി സഭ സ്‌തംഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്‌ച പാർലമെന്റിന്റെ ലൈബ്രറികെട്ടിടത്തിൽ ചേർന്ന എൻഡിഎ യോഗത്തിൽ മോദി പങ്കെടുത്തെങ്കിലും സംസാരിച്ചില്ല. പ്രധാന്റെ രാജിക്ക് ശേഷം മോദിയും ഷായും ഇരുസഭയ്‌ക്കും മുഖംകൊടുത്തിട്ടില്ല.
പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള ബിൽ ലോക്‌സഭ പരിഗണിച്ചിട്ടുപോലും എത്തിയില്ല. രാവിലെ സഭ ചേർന്നതുമുതൽ പ്രതിപക്ഷ എംപിമാർ പൊലീസ് അതിക്രമം ഉയർത്തി പ്രതിഷേധം കടുപ്പിച്ചു. രാജ്യസഭ പകൽ രണ്ടിന് ചേർന്നപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതിനിടെ മന്ത്രി ജിതൻ റാം മാഞ്ചി സൂഷ്‌മ–ചെറുകിട– ഇടത്തരം സംരംഭ വികസന ഭേദഗതി ബിൽ അവതരിപ്പിച്ചതോടെ സഭ പിരിഞ്ഞു.










0 comments