മുപ്പത് ഉദ്യോഗാർഥികൾക്ക് ചോർന്ന പേപ്പർ നൽകിയെന്ന് ആരോപണം; ഡോക്ടർ അറസ്റ്റിൽ

ഡോ മനീഷ് | Photo Credit:India Today
പട്‌ന: 2024 ബിഹാർ ബിപിഎസ്സി ടിആർഇ -3 അധ്യാപക നിയമന പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ഡോ മനീഷ് കുമാറിനെയാണ് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
ചോർന്ന ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30 ഉദ്യോഗാർഥികളിൽ നിന്ന് പ്രതിയും കൂട്ടാളികളും ചേർന്ന് ഏകദേശം 1.2 കോടി രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
സീൽ ചെയ്ത ചോദ്യപേപ്പർ പെട്ടികൾ തുറന്ന് വീണ്ടും സീൽ ചെയ്യാൻ ഡോ മനീഷിന് കഴിവുണ്ടായിരുന്നുവെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. ഓരോ ഉദ്യോഗാർഥിയിൽ നിന്നും 50,000 രൂപ വീതം കമ്മീഷനായി വാങ്ങിയെന്നും അന്വേഷണ സംഘം ആരോപിച്ചു.
ഡോ ശിവ്, ഡോ ശുഭം എന്നിവരുമായി ചേർന്നാണ് ഇയാൾ റാക്കറ്റ് നടത്തിയതെന്നാണ് കണ്ടെത്തൽ. 2024 മാർച്ച് 15ന് നടന്ന ടിആർഇ പരീക്ഷയ്ക്ക് മുമ്പ് പട്‌നയിലെ ഒരു ഹോട്ടലിൽ 30 ഓളം ഉദ്യോഗാർഥികൾക്ക് ചോർന്ന ചോദ്യപേപ്പർ നൽകിയെന്നാണ് കേസ്.
പേപ്പർ ചോർച്ച കേസിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സഞ്ജീവ് മുഖിയയുടെ മകനാണ് ഡോ മനീഷെന്നും പൊലീസ് പറഞ്ഞു. ഇതുവരെ കേസിൽ 296 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം,പരീക്ഷാ ക്രമക്കേട് കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി ബിഹാർ സർക്കാർ മൂന്ന് പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിച്ചു.
പട്‌ന, ലഖിസരായ്, പൂർണിയ എന്നിവിടങ്ങളിലാണ് കോടതികൾ പ്രവർത്തിക്കുക. ടിആർഇ -3 പേപ്പർ ചോർച്ച, കോൺസ്റ്റബിൾ നിയമന പരീക്ഷ ചോർച്ച, ബിപിഎസ്സി പ്രിലിമിനറി പരീക്ഷ ക്രമക്കേട് തുടങ്ങിയ പ്രധാന കേസുകൾ പട്‌ന അതിവേഗ കോടതി പരിഗണിക്കും.









0 comments