ആര്യാട് അഖിൽ വധക്കേസ്; കൊലയ്ക്ക് കാരണം ഫോൺ എടുക്കാത്തതും ഒളിവിടം ഒരുക്കാത്തതും

പ്രതികളായ അനന്തു, ഷെൽജൂഖ്
ആലപ്പുഴ : ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിലിനെ (അച്ചു – 24) വീട്ടിൽകയറി കുത്തിക്കൊന്നത് ഫോൺ എടുക്കാത്തതിന്റെയും ആവശ്യപ്പെട്ട പണംനൽകാത്തതിന്റെയും വിരോധത്താലെന്ന് പൊലീസ്. ഓച്ചിറയിൽനിന്ന് തിങ്കൾ വൈകിട്ട് പിടിയിലായ ഒന്നാംപ്രതി ആദിക്കാട്ടുകുളങ്ങര സ്വദേശി കണ്ടിനേത്ത് ഷെൽജൂഖ് (34), രണ്ടാം പ്രതി ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തുഭവനിൽ അനന്തു (29) എന്നിവരെ ചോദ്യംചെയ്‌തതോടെയാണ് ചുരുളഴിഞ്ഞത്. ഷെൽജൂഖ് അടൂരിൽ വധശ്രമക്കേസിലും അനന്തു ആലുവയിൽ ലൈംഗീകാതിക്രമ കേസിലും പ്രതിയാണ്. ഒളിവിൽ കഴിയാൻ സ്ഥലമാരുക്കാൻ അഖിലിനോട് ആവശ്യപ്പെടുകയായിരുന്നു.
ഹരിപ്പാടുനിന്ന് ഓട്ടോയിൽ ആലപ്പുഴയിലെത്തി വിളിച്ചെങ്കിലും അഖിൽ ഫോൺ എടുത്തില്ല. പ്രതികൾ പുന്നമട ഫിനിഷിങ് പോയിന്റിന് സമീപത്തെ ഹോട്ടലിൽ കയറി മദ്യപിച്ചു. നിരന്തരം വിളിച്ചിട്ടും അഖിൽ ഫോൺ എടുക്കാതായതോടെ പ്രതികൾ പ്രകോപിതരാകുകയായി. ബാറിൽ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി. ഇൗ യുവാവാണ് ഗുരുപുരത്തെ വീട്ടിലേക്ക് വഴി കൃത്യമായി പറഞ്ഞുകൊടുത്തത്. ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ആര്യാട്ടെ അഖിലിന്റെ വീട്ടിലെത്തി. വാക്കുതർക്കത്തിനിടെ കത്തിക്ക് കുത്തുകയായിരുന്നു.
ട്രെയിനിൽ കയറിയത് പൊലീസിനെ പറ്റിക്കാൻ
കൊലപാതകത്തിന് ശേഷം മറ്റൊരു ഓട്ടോയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കായംകുളം ഭാഗത്തേക്ക് പാസഞ്ചർ ട്രെയിനിൽ കയറി. പിന്നീട് സിസിടിവി ഇല്ലാത്ത സ്ഥലംനോക്കി സ്‌റ്റേഷന് പുറത്തിറങ്ങി ആലപ്പുഴ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലെത്തി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് ബസിൽ കുന്നംകുളത്ത് ഇറങ്ങി ലോഡ്ജിൽ മുറിയെടുത്തു. പൊലീസ് പിന്തുടരുന്നുവെന്ന് തിരിച്ചറിഞ്ഞ് അവിടെനിന്ന് രക്ഷപ്പെട്ടു. ലോറിയിൽ മംഗലപുരം- മൈസൂർ വഴി ബംഗളൂരുവിൽ എത്തിയെങ്കിലും അവിടെ തങ്ങിയില്ല. ആലപ്പുഴ നോർത്ത് പൊലീസ് ബംഗളൂരുവിലും അന്വേഷിക്കുന്നത് മനസ്സിലാക്കി ട്രെയിൻമാർഗം വീണ്ടും കേരളത്തിലേക്ക് വന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നിറങ്ങിയശേഷം ഓച്ചിറയിലെ ഒളിസങ്കേതത്തിൽ പോകുംവഴിയാണ് പൊലീസ് പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിനായും ആയുധം കണ്ടെത്തുന്നതിനായും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും ഡിവൈഎസ്‌പി ജി ബി മുകേഷിന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നോർത്ത് സിഐ എം ജെ അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ എസ് ദേവിക, ബാലു കെ അജിത്ത്, ജിഎസ്ഐ യു ഉല്ലാസ്, സിപിഒ ബിനോയ് ജോർജ്, എസ്‌പിഒ ബിപിൻ ദാസ്, കെ എസ് ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments