റഷ്യയെ കുരുക്കാൻ ഇന്ത്യക്കും ചൈനക്കും പിഴ; 100 ശതമാനം പ്രതികാര നികുതിക്ക് നിയമാനുമതി നൽകാൻ യുഎസ് ഭരണകൂടം

വാഷിങ്ടൺ: ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ കൂടുതൽ സമ്മര്‍ദത്തിലാക്കാൻ അമേരിക്ക. ഇതിനായി 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' എന്ന പേരിൽ ബില്ല് തയാറായി. സെനറ്റിൽ അടിയന്തരമായി ഇത് പാസാക്കിയെടുക്കാനാണ് നീക്കം. ഈ ബിൽ പ്രാബല്യത്തിൽ വന്നാൽ, റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണയും ഗ്യാസും വാങ്ങുന്ന ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം കൈവരും.
റഷ്യ ഉക്രയിനിൽ തുടരുന്ന യുദ്ധത്തിന് സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നത് എണ്ണ വിറ്റാണെന്നാണ് യു എസ് ആരോപണം. ഇത് തടയുന്നു എന്ന പേരിലാണ് എണ്ണയ്ക്ക് മേൽ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇത് നേരിട്ട് റഷ്യൻ എണ്ണയ്ക്ക് മുകളിൽ ചുമത്തുകയല്ല. ഇന്ത്യൻ വസ്തുക്കൾ അമേരിക്കയിൽ എത്തുമ്പോൾ അതിന് മേൽ ചുമത്തി ഈടാക്കുകയാണ് ചെയ്യുന്നത്.
2022-ലെ ഉക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. ഉപരോധം കാരണം റഷ്യ ഏറ്റവും വിലക്കുറവിലാണ് ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത്. ഉപരോധ ബില്ല് സെനറ്റിലും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും പാസായി പ്രസിഡന്റ് ഒപ്പുവെച്ചാൽ മാത്രമേ ഇത് നിയമമായി മാറുകയുള്ളൂ. മാത്രമല്ല പ്രതികാര നികുത പ്രസിഡന്റിന്റെ വിവേചനാധികാരത്തിന് കീഴിലായിരിക്കും. വരുംദിവസങ്ങളിലെ ട്രംപിന്റെ സമീപനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് നിർണ്ണായകമാകും.









0 comments