യുജിസിയുടെ പാഠ്യപദ്ധതി ചട്ടക്കൂട്: രാജ്യവ്യാപക പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ

ന്യൂഡൽഹി : യുജിസിയുടെ അശാസ്‌ത്രീയമായ പാഠ്യപദ്ധതി ചട്ടക്കൂടിന് (എൽഒസിഎഫ്) എതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. ജെഎൻയു, ഹൈദരാബാദ് കേന്ദ്രസർവകലാശാല, പോണ്ടിച്ചേരി കേന്ദ്രസർവകലാശാല, ഹിമാചൽപ്രദേശ് സർവകലാശാല, കൽക്കട്ടാ സർവകലാശാല, പ്രസിഡൻസി യൂണിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌എഫ്‌എഐ പ്രവർത്തകർ യുജിസി ചട്ടക്കൂടിന്റെ കരട് കത്തിച്ച് പ്രതിഷേധിച്ചു.
എസ്‌എഫ്‌ഐ ജനറൽസെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ ഗുജറാത്ത് സർവകലാശാലയിലും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലും പ്രതിഷേധത്തിൽ പങ്കെടുത്തു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കൊൽക്കത്തയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂട് അശാസ്‌ത്രീയവും പ്രതിലോമകരവുമാണെന്ന് എസ്‌എഫ്‌എഐ ചൂണ്ടിക്കാണിച്ചു. യുജിസി പുറത്തിറക്കിയ എൽഒസിഎഫ് കരട്, ബിജെപി സർക്കാർ മുന്നോട്ടുവച്ച വിനാശകരമായ പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമാണ്. അശാസ്ത്രീയമായ ചട്ടക്കൂടിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധങ്ങൾ തുടരും. യുവതയെ വർഗീയവൽക്കരിക്കാനും അവരുടെ ശാസ്ത്രബോധത്തെ തളർത്താനുമുള്ള കുടിലനീക്കങ്ങളെ പ്രതിരോധിക്കുമെന്നും എസ്‌എഫ്‌എഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments