ad
Deshabhimani

സുബീൻ ഗാർഗിന്റെ മരണം; അന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടനെന്ന് എസ്ഐടി

ZUBEEN GARG
വെബ് ഡെസ്ക്

Published on Dec 07, 2025, 12:11 PM | 2 min read

ഗുവഹത്തി : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണത്തിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷക സംഘം. ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്എടി അറിയിച്ചു. "അന്വേഷണം ഏതാണ്ട് പൂർത്തിയായി. വിശദാംശങ്ങൾ കുറ്റപത്രത്തിൽ നൽകുമെന്ന്" ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുന്ന പ്രസാദ് ഗുപ്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 300 ലധികം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷക സംഘത്തിന്റെ ചുമതലയുള്ള ഗുപ്ത പറഞ്ഞു.


ഗാർഗിന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം 60 ഓളം എഫ്‌ഐആറുകൾ ഫയൽ ചെയ്ത ശേഷം സിഐഡിക്ക് കൈമാറി രജിസ്റ്റർ ചെയ്ത ഏകീകൃത കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വത്തുമായും സാമ്പത്തിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ (സിഐഡി കേസ് നമ്പർ 19/2025) അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിംഗപ്പൂരിൽ ഗാർഗ് പങ്കെടുക്കേണ്ടിയിരുന്ന എൻഇഐഎഫ് പരിപാടിയുടെ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത, ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗ്, പിഎസ്ഒമാരായ നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരെയാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂർ പൊലീസും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.


സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നുദിവസത്തെ നോർത്ത്‌ ഇ‍ൗസ്റ്റ്‌ മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്.


ഒക്ടോബർ 1 ന് ഡൽഹിയിൽ വെച്ചാണ് മഹന്തയെയും ശർമ്മയെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധ മൂലമുള്ള മരണത്തിന് കാരണക്കാരൻ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീട് കൊലപാതകക്കുറ്റം കൂടി ചേർത്തു. സുബീൻ ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെ ഒക്ടോബർ 8 നാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സുബീനൊപ്പം സിംഗപ്പൂരിലേക്ക് പോയ സംഘത്തിലും സുബീന്റെ അവസാന ബോട്ട് യാത്രയിലും സന്ദീപൻ ഒപ്പമുണ്ടായിരുന്നു. രണ്ട് പി‌എസ്‌ഒമാരെ ഒക്ടോബർ 10 നാണ് അറസ്റ്റ് ചെയ്തത്.


സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക്‌ ചുവടുവച്ച സുബീൻ നിരവധി ഹിറ്റ്‌ ഗാനങ്ങൾ അവതരിപ്പിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ഗാർഗ് ആയിരുന്നു. നിരവധി ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ഗാർഗ് സംഗീത സംവിധായകൻ, ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home