വള - ഇന്ധന വില കുതിക്കുമെന്ന് നിർമല സീതാരാമൻ; ജനങ്ങൾക്കുമേൽ വീണ്ടും ഭാരം അടിച്ചേൽപ്പിക്കാനൊരുങ്ങി കേന്ദ്രം

നിർമല സീതാരാമൻ
ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഇന്ധന രാസവളങ്ങളുടെ വിലക്കയറ്റം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു എന്ന മുന്നറിയിപ്പുമായി ധനമന്ത്രി നിർമല സീതാരാമൻ. യുഎസ്-ഇറാൻ യുദ്ധം ആഗോള വിപണികളെ ഉലയ്ക്കുകയും രാജ്യത്ത് ചെലവുകൾ വർധിപ്പിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യ 'മൂന്ന് എഫുകളിൽ' (Fuel - ഇന്ധനം, Fertilizer - വളം, Forex - വിദേശനാണയ ശേഖരം) അതീവ ജാഗ്രത പുലർത്തണമെന്ന് നിർമല സീതാരാമൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.
മുംബൈയിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SIDBI) 37-ാം വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് ധനമന്ത്രിയുടെ ഈ പരാമർശം. വീണ്ടുമൊരു ഇന്ധനവില വർധനവിനിടയിലാണ് സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് തിങ്കളാഴ്ച പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 7.38 രൂപയാണ് വർധി ച്ചത്.
ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85-90 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയും കരുതൽ ശേഖരം വളരെ ചുരുങ്ങിയ തോതിലായതിനാലുമായിരുന്നു ഇത്രമാത്രം വലിയ പ്രതിസന്ധി രാജ്യത്തിന് നേരിടേണ്ടി വന്നത്. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി അനുഭവിക്കുന്ന ഏററവും പ്രധാനപ്പെട്ട രാജ്യമായും ഇതോടെ ഇന്ത്യമാറി. കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടായിരുന്നു പ്രവചിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് രാജ്യം ഇപ്പോൾ മൂക്കുകുത്തിയത്.
ഇന്ധനത്തിന് പുറമെ, വളങ്ങളുടെ വില "ഊഹിക്കാനാവാത്ത" തലത്തിലേക്ക് ഉയർന്നതായും, അതോടൊപ്പം സ്വർണ്ണവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം ആഭ്യന്തര വിപണിക്ക് പുറമേ ഇന്ത്യയ്ക്ക് ചില വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോടും വ്യവസായങ്ങളോടും ആവശ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് നിർമല സീതാരാമന്റെ അഭിപ്രായപ്രകടനം വരുന്നത്.
അനാവശ്യ ഇറക്കുമതി ഒഴിവാക്കണമെന്നും, അനാവശ്യമായ വിദേശനാണ്യ വിനിമയം കുറയ്ക്കണമെന്നും, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ മാറ്റിവെക്കണമെന്നും, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പോലും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കമമെന്നും അപ്രതീക്ഷിതമായ തിരിച്ചടി രാസവള മേഖലയിലും ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.











0 comments