print edition വിലകൂട്ടി കൊല്ലാക്കൊല തുടർന്ന് കേന്ദ്രസര്‍ക്കാർ


സ്വന്തം ലേഖകൻ
Published on Apr 02, 2026, 01:11 AM | 1 min read
ന്യൂഡൽഹി: പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെയും വിമാന ഇന്ധനത്തിന്റെയും വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. വാണിജ്യ പാചകവാതക സിലിണ്ടർ വില 195 രൂപയാണ് കൂട്ടിയത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന അഞ്ചു കിലോ സിലിണ്ടറിന് 51 രൂപയാണ് കൂട്ടിയത്. മാർച്ചിൽ വാണിജ്യ സിലിണ്ടർ വിലയിൽ 114.5 രൂപയും ഗാർഹിക സിലിണ്ടർ വിലയിൽ അറുപത് രൂപയും വർധിപ്പിച്ചിരുന്നു. ഇൗ വർഷം ഇത് അഞ്ചാം വട്ടമാണ് വില കൂട്ടിയത്. പാചകവാതകക്ഷാമത്തിനിടെയുള്ള വിലവർധന രാജ്യവ്യാപകമായി ഹോട്ടൽ ഭക്ഷണവില കൂട്ടാനിടയാക്കും.
ഡൽഹിയിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 149ൽനിന്ന് 160 രൂപയായും പ്രീമിയം ഡീസൽ വില 91.49ൽനിന്ന് 93 രൂപയായും ഉയർത്തി. അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയും കൂട്ടും. വിമാന ഇന്ധനത്തിന്റെ വിലയും ഇരട്ടിയിലേറെയാക്കി. ഒരു കിലോലിറ്റർ വിമാന ഇന്ധന വില 96638.14 രൂപയിൽനിന്ന് 207341.22 രൂപയാക്കി. ആദ്യമായാണ് വിമാന ഇന്ധന വില രണ്ടുലക്ഷം കടക്കുന്നത്.
റഷ്യ–ഉക്രയ്‌ൻ സംഘർഷത്തിന് തുടക്കമിട്ട 2022 ൽ വില 1.1 ലക്ഷം വരെയായി ഉയർന്നിരുന്നു.വിമാന ഇന്ധന വില വർധിച്ചതോടെ ആഭ്യന്തര വിമാനനിരക്കുകൾ കുത്തനെ ഉയരാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ കേന്ദ്രസർക്കാർ വേഗത്തിൽ ഇടപെടുകയും ആഭ്യന്തര വിമാന കമ്പനികൾക്കുള്ള വിമാന ഇന്ധന വില 1.05 ലക്ഷം രൂപയിലേക്ക് ചുരുക്കുകയും ചെയ്‌തു. എന്നാൽ ചാർട്ടർ ചെയ്‌തുള്ള വിമാനങ്ങൾ 2.07 ലക്ഷം രൂപ തന്നെ നൽകണം. വാണിജ്യസിലിണ്ടറിന് കേരളത്തിൽ 201.50 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്. ഇതുപ്രകാരം കൊച്ചിയിൽ 2092 രൂപയായി. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട് 2124.50 രൂപയുമായി ഉയർന്നു.











0 comments