ഓപ്പറേഷൻ സിന്ദൂർ: ഒമ്പത് കേന്ദ്രങ്ങളിലെ നൂറ് ഭീകരരെ വധിച്ചു; സംയുക്ത വാർത്താ സമ്മേളനത്തിൽ സെെന്യം

ന്യൂഡൽഹി: പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചുവെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സെെന്യം. സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണെന്നും സെെനിക മേധാവികൾ പറഞ്ഞു. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഖായ്, എയർ മാർഷൽ എ കെ. ഭാരതി, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ സന്ദീപ് എസ് ശാർദ തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കടുത്തത്.
പാകിസ്ഥാനിലും പാകിസ്ഥാൻ അധീന കാശ്മീരിലേ തീവ്രവാദ ക്യാമ്പുകളിലും ആക്രമണം നടത്തി.ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകര കേന്ദ്രങ്ങളിൽനിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി.
പാകിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ എയർമാർഷൽ എ കെ ഭാരതി പുറത്തുവിട്ടു. ബാവൽപുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകർത്തു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു.
കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.നിയന്ത്രണരേഖയിലെ വെടിവെപ്പിൽ പാകിസ്ഥാന് മുപ്പത് മുതൽ നാൽപ്പത് വരെ സെെനികരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘർഷം തുടങ്ങിയ ആദ്യ ദിവസം പാകിസ്ഥാൻ ഡ്രോൺ വഴി നിരവധി ആക്രമണങ്ങൾ നടത്തി. മിസെെൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അത് തകർക്കുകയും, തുടർന്ന് ഇന്ത്യ നടത്തിയ മറുപടി ആക്രമണത്തിൽ ലാഹോറിലെ പാകിസ്ഥാന്റെ റഡാർ സംവിധാനം തകർക്കാനായെന്നും സെെന്യം പറഞ്ഞു.
ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും സെെന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു










0 comments