'ഗവർണർ സൂപ്പർ മുഖ്യമന്ത്രിയല്ല'; രാഷ്ട്രപതി റഫറന്‍സില്‍ വാദം തുടരുന്നു


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:10 AM | 1 min read
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച ചരിത്രവിധിക്കെതിരെ രാഷ്‌ട്രപതി നൽകിയ റഫറൻസിൽ (വ്യക്തത തേടൽ) കേന്ദ്രസർക്കാർ വാദങ്ങളെ ശക്തമായി എതിർത്ത് തമിഴ്‌നാട്. ഗവർണർ സൂപ്പർ മുഖ്യമന്ത്രിയല്ലെന്നും വിവേചനാധികാരം ചുരുക്കം വിഷയങ്ങളിൽ മാത്രമാണെന്നും തമിഴ്‌നാട് സർക്കാർ ഭരണഘടനാബെഞ്ചിൽ വാദിച്ചു. ഗവർണർക്കെതിരെ സംസ്ഥാനങ്ങൾക്ക് അനുച്ഛേദം 32 പ്രകാരം കോടതിയെ സമീപിക്കാനാവില്ലന്ന കേന്ദ്രസർക്കാർ നിലപാടിനെ ഖണ്ഡിച്ചായിരുന്നു വാദം.
ചീഫ് ജസ്റ്റിസ് ബി ആർ ഗാവയ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പണബില്ലുകളുടെ പോലും അനുമതി തടയാൻ ഗവർണർക്ക് കഴിയുമെന്ന് കോടതി അംഗീകരിച്ചാൽ അത് ഗവർണറെ സൂപ്പർ മുഖ്യമന്ത്രിയാക്കുന്നതിന് തുല്യമാമെന്ന് തമിഴ്നാടിനുവേണ്ടി അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. ഗവർണറും രാഷ്‌ട്രപതിയും നാമമാത്ര തലവന്മാണ്. സർക്കാർ തീരുമാനങ്ങളിൽ അവർക്ക് വിവേചനാധികാരമില്ല. ബിൽ അംഗീകരിക്കുകയോ സഭയ്ക്ക് തിരിച്ചയക്കുകയോ ആണ് ഗവർണർ ചെയ്യേണ്ടത്. അനിശ്ചിതകാലത്തേയ്ക്ക് പിടിച്ചുവയ്‌ക്കാനാകില്ല– സിങ്‌വി പറഞ്ഞു.









0 comments