വാഹനമോ ചികിത്സ സൗകര്യമോ ഇല്ല; ആശുപത്രിയിലെത്താനായി ആറ് കിലോമീറ്റർ നടന്ന ഗർഭിണി മരിച്ചു

പ്രതീകാത്മകചിത്രം
മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പ്രസവത്തിനായി ആശുപത്രിയിലെത്താൻ ആറ് കിലോമീറ്ററോളം നടന്ന ഗർഭിണി മരിച്ചു. ഗഡ്ചിരോളി ആൽദണ്ടി തോലയിൽ താമസിക്കുന്ന ആശ സന്തോഷ് കിരംഗ (24) യാണ് മരിച്ചത്. ഇവരുടെ ഗ്രാമം പ്രധാന റോഡിൽ നിന്ന് ഒറ്റപ്പെട്ടതിനാൽ വാഹന സൗകര്യമോ മറ്റ് മെഡിക്കൽ സൗകര്യങ്ങളോ ലഭ്യമല്ലാത്തതിനാലാണ് യുവതി ആറ് കിലോമീറ്റർ നടന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശ ഒമ്പത് മാസം ഗർഭിണിയായിരുന്നു. ജനുവരി 1നാണ് യുവതി ഭർത്താവിനൊപ്പം കാട്ടുപാതയിലൂടെ 6 കിലോമീറ്ററോളം സഞ്ചരിച്ചത്. പേത്തയിലുള്ള സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര.
2 ന് രാവിലെ യുവതിക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടതോടെ സഹോദരിയുടെ വീട്ടിൽ നിന്ന് ആംബുലൻസിൽ ഹെഡ്രിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ സിസേറിയൻ നടത്താൻ തീരുമാനിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. രക്തസമ്മർദ്ദം വർധിച്ച് ചികിത്സയിലിരിക്കെ യുവതിയും മരിച്ചു.
കിലോമീറ്ററുകളോളം നടന്നതിനെത്തുടർന്നാണ് പ്രസവത്തിൽ സങ്കീർണതകളുണ്ടായതെന്നും താലൂക്ക് ഹെൽത്ത് ഓഫീസറിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാഡ്ചിരോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പറഞ്ഞു.










0 comments