'ആരാധനയെ ചൂഷണം ചെയ്യരുത്, രാഷ്ട്രീയവും സിനിമയും രണ്ടാണ്' വിജയ്ക്കെതിരെ പ്രകാശ് രാജ്

പ്രകാശ് രാജ് (ഇടത്) വിജയ് (വലത്)
പഴനി: ആരാധകവൃന്ദത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ശരിരായ രീതിയല്ലെന്ന് നടൻ പ്രകാശ് രാജ്. തമിഴ്നാട്ടിൽ സ്വന്തം പാർട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന നടൻ വിജയിക്കെതിരെയാണ് പ്രകാശ് രാജ് രംഗത്ത് വന്നത്. ഡിഎംകെ സഖ്യത്തിൽ പഴനിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി എൻ പാണ്ടിക്കു വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.
സിനിമയിൽ നിങ്ങൾക്ക് ഡോക്ടറാവാം, എൻജിനിയറാവാം, വേണമെങ്കിൽ മുഖ്യമന്ത്രിയുമാവാം. എന്നാൽ, യഥാർഥ്യത്തിലേക്ക് വരുമ്പോൾ തമിഴ്‌നാട് ഭാഷാപ്രശ്‌നം നേരിട്ടപ്പോൾ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ, ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു? ഇത് വിജയ് പറയുന്നതുപോലെ എഐഎഡിഎംകെയും ഡിഎംകെയും ടിവികെയും തമ്മിലുള്ള തെരഞ്ഞെടുപ്പല്ല. ഐക്യം വേണോ വിഭജനം വേണോയെന്ന തെരഞ്ഞെടുപ്പാണ്.
രാഷ്ട്രീയത്തിൽ സൗഹൃദമില്ല. ഇഷ്ടവും കഴിവുമെല്ലാം മറ്റ് കാര്യങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആരാധനയെ ചൂഷണംചെയ്യാൻ പാടില്ല. ചൂട് സഹിച്ച് ആളുകൾ വരി നിന്നു, കട്ടൗട്ടുകൾവെച്ചു, ടിക്കറ്റെടുത്തു, സ്വന്തം വീടുപോലും ശ്രദ്ധിക്കാതെ നിങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഇപ്പോൾ ആ സ്‌നേഹം നിങ്ങൾ രാഷ്ട്രീയ പ്രവേശത്തിനായി ഉപയോഗിക്കുകയാണ്. എനിക്കൊരു നടനെ ഇഷ്ടമാണെങ്കിൽ ഞാൻ തൊണ്ടപൊട്ടുംവരെ വിസിലടിക്കും. എന്നാൽ, രാജ്യം അയാൾക്കെഴുതിക്കൊടുക്കാൻ കഴിയില്ല. രാഷ്ട്രീയവും സിനിമയും രണ്ടാണ്. ആ സ്‌നേഹവും ഉത്തരവാദിത്തവും രണ്ടാണ്. രാഷ്ട്രീയത്തിൽ കളത്തിലിറങ്ങി സംസാരിക്കണമെന്ന് പ്രകാശ് രാജ് പറയുന്നു.










0 comments