print edition സിപിഐ എമ്മിന്റെ ജൻ ആക്രോശ് ജാഥ: ജമ്മു കശ്‌മീരിൽ പൊലീസ് അതിക്രമം

പഞ്ചാബിലെ ഫസിൽക അബോഹാർ ടൗണിലെ ഭഗത് സിങ് നഗറിൽ ജൻ ആക്രോശ് ജാഥയെ സ്വീകരിക്കാനെത്തിയവർ

സ്വന്തം ലേഖകൻ
Published on Mar 21, 2026, 03:32 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ എം നടത്തുന്ന ജൻ ആക്രോശ് ജാഥയുടെ ഭാഗമായി ജമ്മു കശ്‌മീരിൽ സംഘടിപ്പിച്ച യോഗത്തിന് നേർക്ക് പൊലീസിന്റെ അതിക്രമം. ബുധനാഴ്‌ച ഷോപിയാനിൽ സമാധാനപരമായി നടന്ന യോഗത്തിനിടെ പൊലീസ് ലാത്തിവീശി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പങ്കെടുത്തവരുടെ ഫോണുകള്‍ പിടിച്ചുവാങ്ങി. ആക്രമണത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കുനേരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ എം ജമ്മു കശ്‌മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടു.
24ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ജാഥ മുന്നേറുകയാണ്. പഞ്ചാബിലെ ജാഥ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഫസിൽകയിൽ പര്യടനം നടത്തി. അബോഹാർ ടൗണിലെ ഭഗത് സിങ് നഗറിലെ യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സുഖ്‌വീന്ദർ സിങ് സെഖോൺ, കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ഉമേഷ് എന്നിവർ സംസാരിച്ചു. ഹിമാചൽ പ്രദേശിലെ ജാഥ ഷിംലയിൽ അവസാനിച്ചു. രാജസ്ഥാനിലെ ജാഥയുടെ ഭാഗമായി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ഗോത്ര ഗ്രാമങ്ങൾ സന്ദർശിച്ചു. ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ വിഷയങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന ആശങ്ക ജനങ്ങൾ സിപിഐ എം പ്രതിനിധികളോട് പങ്കുവച്ചു.










0 comments