മോഷ്ടാവിനെ പിടികൂടവെ ട്രെയിനിൽ നിന്നും വീണു; ജിആർപി ഉദ്യാഗസ്ഥന്റെ കാലുകൾ നഷ്ടപ്പെട്ടു

പ്രതീകാത്മക ചിത്രം
ലഖ്നൗ: ട്രെയിനിൽ നിന്നും യാത്രക്കാരന്റെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാൻ ഉള്ള ശ്രമത്തിനിടെ ജിആർപി കോൺസ്റ്റബിളിന് കാലുകൾ നഷ്ടപ്പെട്ടു. 29കാരനായ ആകാശ് സിങ്ങിനാണ് അപകടം സംഭവിച്ചത്. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെടുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോണ്ട റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ദാരുണ സംഭവം.
ഒരു കാൽ പൂർണമായും അറ്റുപോയ അവസ്ഥയാണ്. കാലുകൾ തുന്നിപ്പിടിപ്പിക്കാൻ കഴിയാത്ത വിധം അറ്റു പോയതായും, ഇനി കൃത്രിമ കാലുകൾ മാത്രമേ ഏക പോംവഴിയുള്ളൂ എന്നും മെഡിക്കൽ സംഘം അറിയിച്ചു. ആകാശിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവ ദിവസം ഗോണ്ട റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് അടിസ്ഥാനം. പണം മോഷ്ടിച്ചുവെന്ന ആരോപണത്തിൽ നിൽക്കവെയാണ് കോൺസ്റ്റബിൾ ആകാശ് സ്ഥലത്തേയ്ക്ക് എത്തിയത്.
ഈ സമയം, ലഖ്‌നൗവിലേക്ക് പോകുന്ന ദിബ്രുഗഡ്-ചണ്ഡീഗഡ് എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ നിമിഷം ആരോപണ വിധേയനായ സുനിൽ കുമാർ എന്ന യുവാവ് ഓടുന്ന ട്രെയിനിലേയ്ക്ക് ചാടി കയറി രക്ഷപ്പെടാൻ ശ്രമം നടത്തി. പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ പിന്നാലെ പാഞ്ഞ ആകാശ് സിങ്ങ്, ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറി പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.










0 comments