ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നിലവിളിച്ച് അഭിനയം; പ്രതിയായ ഭര്‍ത്താവിനെ കൈയോടെ പിടികൂടി പൊലീസ്

പ്രതിയായ സാഖിബ് | image credit: India Today
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മീററ്റിലെ ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസറിനെയാണ് ഭർത്താവ് സാഖിബ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
മോഷണശ്രമത്തിനിടെ അജ്ഞാതനായ ഒരാൾ കൗസറിനെ കൊലപ്പെടുത്തിയെന്ന് വരുത്തി തീർക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശം. കറുത്ത വസ്ത്രം ധരിച്ച ഒരാൾ വീടിനുള്ളിൽ കയറി ഭാര്യയെ ആക്രമിച്ചുവെന്ന് പ്രതി പൊലീസിന് മൊഴി നൽകുകയും ചെയ്തു. കള്ളന്മാർ കയറി അമ്മയെ കൊലപ്പെടുത്തിയെന്ന് പറയണമെന്ന് മൂന്ന് പെൺമക്കളിൽ ഒരാളെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭാര്യയുടെ മരണത്തിൽ താൻ അതീവ ദുഖിതനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി, ആർത്തുനിലവിളിക്കുകയും ചെയ്തു. അഭിനയം കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്.
ചോദ്യം ചെയ്യലിൽ മൊഴികൾ പല തവണ സാഖിബ് മാറ്റിപ്പറഞ്ഞു. തുടർന്ന് പൊലീസ് തെളിവുകൾ നിരത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു സ്ത്രീയുമായുള്ള സാഖിബിന്റെ ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതിയെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തു.









0 comments