പ്രധാനമന്ത്രി മോദിയെ 'പാമ്പാട്ടി'യാക്കി നോർവീജിയൻ പത്രം; കാർട്ടൂൺ വൈറൽ

നരേന്ദ്ര മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിക്കുന്ന കാർട്ടൂൺ
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾ ബോധപൂർവ്വം അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രധാനമന്ത്രിയെ പരിഹസിച്ച് നോർവേയിലെ പ്രമുഖ ദിനപത്രമായ ‘അഫ്റ്റൻപോസ്റ്റൻ’ (Aftenposten) രംഗത്തെത്തി.
നരേന്ദ്ര മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുന്ന വിവാദ കാർട്ടൂണാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ബുദ്ധിമാനാണ്, എന്നാൽ അലോസരപ്പെടുത്തുന്നതുമായ മനുഷ്യൻ” എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ വന്നിട്ടുള്ളത്.
നോർവേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്കായി മോദി എത്തിയപ്പോഴാണ് പ്രമുഖ നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ല ലിങ് ചോദ്യങ്ങളുമായി പ്രധാനമന്ത്രിയെ സമീപിച്ചത്. എന്നാൽ പതിവുപോലെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മോദി ഇത് പൂർണ്ണമായും അവഗണിക്കുകയായിരുന്നു.
തുടർന്ന് മോദി കയറിയ ലിഫ്റ്റിന് സമീപം വരെ പിന്തുടർന്ന് ഇവർ ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും ഒഴിഞ്ഞുമാറാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. "ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ നിങ്ങൾ എന്തുകൊണ്ടാണ് തയ്യാറാകാത്തത്?" എന്ന കൃത്യമായ ചോദ്യമായിരുന്നു മാധ്യമപ്രവർത്തക പ്രധാനമന്ത്രിയോട് ചോദിച്ചത്.
മോദി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തക തന്നെ പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോ നിമിഷങ്ങൾക്കകം ആഗോളതലത്തിൽ തരംഗമാവുകയും, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ഇത് പങ്കുവെക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലും നോർവീജിയൻ മാധ്യമങ്ങൾ ഇതേ ചോദ്യം ഉന്നയിച്ച് മോദിയെ പ്രതിരോധത്തിലാക്കി. എന്നാൽ ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നതിന് പകരം ഇന്ത്യൻ നയതന്ത്രജ്ഞനായ സിബി ജോർജ് കടുത്ത ഭാഷയിൽ മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറുകയാണ് ചെയ്തത്.










0 comments