വിമാനത്താവളത്തിൽ ലഗേജ് സ്കാനിങ്ങിനിടെ ഫോൺ പൊട്ടിത്തെറിച്ചു

ലഗേജ് സ്കാനിങ്ങിനിടെ പൊട്ടിത്തെറിച്ച ഫോൺ
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് സ്കാനിങ്ങിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ശംഷാബാദ് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ വിഭാഗത്തിൽ വെച്ചാണ് സംഭവം. സ്ഫോടനത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ഒരുപോലെ പരിഭ്രാന്തരായി.
റായ്‌പൂരിലേക്ക് പോകാനെത്തിയ ലക്ഷ്മൺ പ്രസാദ് എന്നയാളുടെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്നയുടൻ സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങൾ പുറപ്പെടുന്നത് നിർത്തിവെക്കാൻ എയർ ട്രാഫിക് കൺട്രോളിന് (ATC) നിർദ്ദേശം നൽകി.
കരിഞ്ഞ നിലയിലുള്ള ഫോൺ കണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബോംബാണോ എന്ന് സംശയിക്കുകയും ഉടൻ തന്നെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിവരമറിയിക്കുകയും ചെയ്തു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് അപകടഭീഷണിയില്ലെന്ന് ഉറപ്പാക്കിയത്.
മൊബൈൽ ഫോണുകളിലെ ലിഥിയം അയൺ ബാറ്ററിക്കുണ്ടായ സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. യാത്രക്കാരനായ ലക്ഷ്മൺ പ്രസാദിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് വിശദമായ മൊഴി രേഖപ്പെടുത്തി.










0 comments