മാട്രിമോണിയല്‍ സൈറ്റിലൂടെയുള്ള സൗഹൃദം വിനയായി, പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് 49 ലക്ഷം രൂപ

എ ഐ പ്രതീകാത്മക ചിത്രം
ലഖ്‌നൗ: ഓണ്‍ലൈനില്‍ യുവതിയുമായി സൗഹൃദത്തിലായതിന് പിന്നാലെ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് 49 ലക്ഷം രൂപ. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് ഗാസിയാബാദിലെ 42കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് പണം നഷ്ടമായത്. വഞ്ചനാക്കുറ്റത്തിന് കുറ്റാരോപിതയ്‌ക്കെതിരെ കേസെടുത്തുവെന്ന് സൈബ്രര്‍ ക്രൈം പൊലീസ് അറിയിച്ചു.
ഇന്ദിരപുരത്തെ വൈശാലി സ്വദേശിയാണ് വിദ്യാർഥി. 2025 സെപ്തംബറില്‍ ഇയാള്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ നിന്ന് യുവതിയെ പരിചയപ്പെടുകയായിരുന്നു. പരാതിക്കാരന്‍ യുവതിയുടെ വാട്ട്‌സാപ്പിലേക്ക് അയച്ച മെസ്സേജ് പൊലീസ് കണ്ടെടുത്തു. സാമ്പത്തികനേട്ടം കൈവരിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടു. ഇതിനായുള്ള ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. പരാതിക്കാരന്‍ ആപ്ലിക്കേഷനിലേക്ക് ആദ്യം 500 രൂപ അയച്ചുകൊടുത്തു. ലാഭം നേടുന്നതിനായി പിന്നീടുള്ള ഏഴ് ട്രാന്‍സാക്ഷനുകളിലായി 49 ലക്ഷം നഷ്ടപ്പെടുത്തുകയായിരുന്നു.
പണം പിന്‍വലിക്കുന്നതിനായി ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 30 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് തട്ടിപ്പുകാര്‍ ഇയാളോട് പറഞ്ഞത്. ഇതിനെതുടര്‍ന്ന് നിരന്തരമായി പിന്‍വലിക്കാനുള്ള ശ്രമം നടത്തിയതോടെ ആപ്ലിക്കേഷന്‍ തകരാറിലാകുകയായിരുന്നു. പിന്നീടാണ് താനൊരു വലിയ തട്ടിപ്പിലാണ് ചെന്നുവീണതെന്ന് അയാള്‍ മനസ്സിലാക്കിയത്.'- സൈബർ ക്രൈം ബ്രാഞ്ച് ഓഫീസർ സന്തോഷ് തിവാരി പറഞ്ഞു.








0 comments