മനുവാദം തകർത്താലേ ജനങ്ങൾക്ക് നിലനിൽപ്പുള്ളൂ: പ്രകാശ് രാജ്

വിശാഖപട്ടണം: രാജ്യത്ത് മനുവാദം നടപ്പാക്കാൻ ഭരണാധികാരികൾ വിവിധ രൂപങ്ങളിൽ നടത്തുന്ന ശ്രമങ്ങളെ തകർക്കണമെന്ന് നടൻ പ്രകാശ് രാജ്. മനുവാദ പ്രത്യയശാസ്ത്രം തകർന്നാലേ ജനങ്ങളുടെ നിലനിൽപ്പ് സാധ്യമാകൂ എന്നും സിഐടിയു 18–ാം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‍കാരിക പരിപാടിയായ ശ്രമിക് ഉത്സവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
"ലാൽ സലാം.. പതിനെട്ടാം വയസ്സിൽ, തൊഴിലാളികൾക്കിടയിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനായി തെരുവുനാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. സിനിമാനടനായ തൊഴിലാളിയാണെങ്കിൽ പോലും, ഞാൻ ഒഴുക്കിനെതിരെ മീനിനെ പോലെ പൊരുതും. സർക്കാരുകളുടെ നയങ്ങൾ കാരണം തൊഴിലാളികൾക്ക് അതിജീവിക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്. കോർപറേറ്റുകളുടെ വളർച്ചയാണ് കാരണം.
സാംസ്‍കാരികമായി ഇന്ത്യ ഒരു തടാകമാണെങ്കിൽ അതിന്റെ ചേറിലെ താമരയാണ് ബിജെപി. അതിന്റെ വേരുകൾ ആർഎസ്എസാണ്. അവർക്കെതിരെ പോരാടണം' - പ്രകാശ് രാജ് പറഞ്ഞു.
വേദിയിലുണ്ടായിരുന്ന അതിഥികളെല്ലാം തൊഴിലാളിവർഗത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡ്രംസ് കൊട്ടി. പ്രശസ്ത കവി തെലകപ്പള്ളി രവിക്ക് ശ്രമം അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എ ഗഫൂർ അധ്യക്ഷനായി. ഡിസംബർ 31 മുതൽ ജനുവരി നാലുവരെയാണ് സമ്മേളനം.










0 comments