ബസ് ഇടിച്ച് യുവാവ് മരിച്ചു; നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു: പട്നയിൽ സംഘർഷം

സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍
പട്ന: ബിഹാറിലെ പട്നയിൽ വൻ സംഘർഷം. പ്രദേശത്തെ 10ഓളം വാഹനങ്ങൾക്ക് തീയിട്ടു. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചതിന് പിന്നാലെയാണ് പട്നയിൽ സംഘർഷമുണ്ടായത്. പട്നയിലെ അകംകുവാൻ എന്ന പ്രദേശത്തെ സീറോമയിൽ പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 26കാരനായ മനീഷ് എന്ന യുവാവാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരണപ്പെട്ടു. പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞുവെയ്ക്കുകയും തീയിടുകയും ചെയ്തു. തുടർന്ന് മനീഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. 10 ഓളം വാഹനങ്ങൾക്ക് തീവെച്ചു. നാട്ടുകാർ റോഡ് ഉപരോധിച്ചതോടെയാണ് പ്രദേശത്തേയ്ക്ക് പൊലീസും എത്തിചേർന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെയും വ്യാപകമായി കല്ലേറുണ്ടായി.
മൂന്ന് പൊലീസ് വാഹനങ്ങൾ ഉൾപ്പടെ 10 ഓളം വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളയാതോടെ അഞ്ച് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആൾക്കൂട്ടത്തെ പിരിച്ചുവിടുകയും മൃതദേഹം റോഡിൽ നിന്നും മാറ്റുകയും ചെയ്തു. സംഭവത്തിൽ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.










0 comments