യുദ്ധവിമാനത്തിലെ പെണ്‍കരുത്ത്; പുതുചരിത്രമെഴുതി ഭാവന കാന്ത്

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്താളുകളിൽ ഇടംപിടിച്ച 'കരുത്തുറ്റ പേര്', ഭാവന കാന്ത്. ആകാശപ്പോരിൽ പുതുചരിത്രമെഴുതിയിരിക്കുകയാണ് ഈ 33 കാരി.
ഇന്ത്യൻ എയർഫോഴ്സിന്റെ കാഠിന്യമേറിയ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ വനിതാ പൈലറ്റാണ് ഭാവന കാന്ത്. വ്യോമസേനയിലെ ഏറ്റവും കടുപ്പമേറിയ പരിശീലനമാണ് ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ്. സങ്കീര്‍ണമായ വ്യോമദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വേണ്ടിയുള്ള പരിശീലനമാണിത്.
ആരാണ് ഭാവന കാന്ത് ?
ബിഹാറിലെ ദർഭംഗ സ്വദേശികളായ തേജ നാരായണിന്റെയും രാധാ കാന്തിന്റെയും മകളാണ് ഭാവന കാന്ത്. പിതാവ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. കോട്ട പബ്ലിക് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഭാവന, കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും മെഡിക്കൽ ഇലക്ട്രോണിക്‌സിൽ ബി ടെക് ബിരുദം നേടി. സ്വിമ്മിംഗ്, ബാഡ്മിന്റൺ, പ്രസംഗം, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ ചെറുപ്പം മുതലേ മികവ് പുലർത്തിയിരുന്ന ഭാവന പതിയെ തന്റെ സ്വപ്നമായിരുന്ന എയർഫോഴ്സിലേക്ക് ചുവടുകൾ നീക്കി. എഞ്ചിനീയറിങ്ങ് പഠനത്തിന് ശേഷം ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജോലി ലഭിച്ചെങ്കിലും തന്റെ വഴിയതല്ലെന്ന് മനസിലാക്കിയ ഭാവന വ്യോമസേനയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് എയർ ഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വിജയിച്ച് സേനയുടെ ഭാഗമായി. 2016 ജൂണിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് ബാച്ചിലൂടെയാണ് സേനയുടെ ഭാഗമായത്. അവനി ചതുർവേദി, മോഹന സിംഗ് എന്നിവർക്കൊപ്പമായിരുന്നു ഭാവനയുടെ ഈ ചരിത്രപരമായ തുടക്കം. അന്നു മുതൽ നിരവധി നേട്ടങ്ങളാണ് ഈ വനിതാപൈലറ്റ് സ്വന്തമാക്കിയിട്ടുള്ളത്. 2019 ൽ പകൽ സമയങ്ങളിൽ യുദ്ധവിമാനങ്ങൾ പറത്താനുള്ള അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2021ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ ഫൈറ്റർ പൈലറ്റെന്ന നേട്ടവും ഭാവനയ്ക്ക് സ്വന്തം. 2024 ൽ റിപ്പബ്ലിക് ദിന ഫ്‌ളൈപാസ്റ്റിലും ഭാവനയുണ്ടായിരുന്നു. മിഗ്-21 ബൈസൺ വിമാനങ്ങളിൽ പരിശീലനം തുടങ്ങിയ ഭാവന, പിന്നീട് സുഖോയ്-30 എംകെഐ പോർവിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലേക്ക് ഉയർന്നു.
20 ആഴ്ച നീളുന്ന കഠിനമായ പരിശീലനം പൂർത്തിയാക്കിയാണ് ഫൈറ്റർ കോംബാറ്റ് ലീഡർ പദവിയിലെത്തുന്നത്. വ്യോമസേനയിലെ ഏറ്റവും കടുപ്പമേറിയ പരിശീലനമാണിത്. സങ്കീർണമായ ദൗത്യങ്ങൾക്ക് നേതൃത്വം നല്‍കാന്‍ ഇനി ആകാശപാതയില്‍ ഭാവനയുമുണ്ടാകും.










0 comments