print edition പാസ്‌പോർട്ട് നിഷേധവും വോട്ടർപ്പട്ടികയിൽനിന്ന് പേരുവെട്ടലും; പൗരനെന്ന നിലയിൽ അനിശ്ചിതത്വം

ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽനിന്ന് പേര് വെട്ടിയതും പാസ്‌പോർട്ട് പുതുക്കി നൽകാത്തതും കാരണം പൗരനെന്ന നിലയിൽ അനിശ്ചിതത്വം നേരിടുകയാണെന്ന് മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ. കേന്ദ്രസർക്കാർ വേട്ടയാടലിനെക്കുറിച്ചെഴുതിയ കുറിപ്പിലാണിത്. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പേര് എസ്‌ഐആറിന്റെ പേരല്‍ വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയിരുന്നു. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്‌പോർട്ടും പുതുക്കി നൽകിയില്ല.
‘പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ വീണ്ടെടുക്കാനാണ് സമയത്തിന്റെ ഭൂരിഭാഗവും ചെലവിടുന്നത്. എസ്‌ഐആറിൽനിന്ന് പേര് വെട്ടിയതിനെത്തുടർന്ന് സമർപ്പിച്ച അപ്പീലിന്റേയും പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷയുടേയും സ്ഥിതി പരിശോധിച്ചാണ് ദിവസങ്ങൾ ആരംഭിക്കുന്നത്. അമ്മ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾക്കായി അവർ 1965-ൽ പഠിപ്പിച്ചിരുന്ന കോളേജിനേയും 1959-ൽ പഠിച്ചിറങ്ങിയ സ്കൂളിനേയും ബന്ധപ്പെടുന്നു. അച്ഛന് 2002ൽ വോട്ടുണ്ടായിരുന്നില്ല എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് വോട്ടർപ്പട്ടികയിൽനിന്ന് പേരൊഴിവാക്കിയത്.
മാധ്യമപ്രവർത്തകനായി ജീവിതം ചെലവഴിക്കുകയും അറിയപ്പെടുന്ന ഒരു പത്രം എഡിറ്റ് ചെയ്യുകയും ചെയ്ത ഒരാൾക്ക് ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നെങ്കിൽ, അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ എന്തൊക്കെ അനുഭവിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ’ –കുറിപ്പിൽ പറഞ്ഞു.
പാസ്‌പോർട്ട് നിഷേധം പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിനെതിരെ വൻ വിമർശമുയർന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എഡിറ്റോറിയൽ ഗിൽഡ് ഓഫ് ഇന്ത്യയും കേന്ദ്രനടപടിയെ അപലപിച്ചു.









0 comments