ഇന്നെങ്കിലും അമിത് ഷാ എത്തുമോ ? പാർലമെന്റിൽ പ്രതിഷേധമിരമ്പുന്നു; ഒളിച്ചുകളി തുടർന്ന് കേന്ദ്രം

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ പതിനേഴാം ദിവസമെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം. വിദ്യാർഥികൾക്ക് എതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാ പാർമെന്റിൽ എത്തി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. വർഷകാല സമ്മേളനം ആരംഭിച്ച് 16 ദിവസം കഴിഞ്ഞിട്ടും ഇതുവരെ അമിത് ഷാ സഭയിലെത്തിയിരുന്നില്ല.
വിദ്യാർഥി വേട്ടയിൽ അമിത് ഷാ സഭയിൽ മറുപടി പറയാൻ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എങ്കിലും മന്ത്രി എപ്പോൾ സഭയിലെത്തുമെന്നതിൽ ഭരണപക്ഷം ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. വിദ്യാർഥികൾക്ക് എതിരായ പൊലീസ് അതിക്രമത്തിലും അയോധ്യ രാമക്ഷേത്ര നിർമാണത്തിലെ വൻ കൊള്ളയിലും മറുപടി പറയാനാകാതെ കേന്ദ്ര സർക്കാർ പാർലമെന്റിൽ വൻ പ്രതിരോധത്തിൽ.
സഭാ സമ്മേളനം മറ്റന്നാൾ അവസാനിക്കാനിരിക്കെ, ശക്തമായ പ്രതിഷേധത്തിലൂടെ ഭരണപക്ഷത്തിന്റെ കപട നിലപാടുകളെ പ്രതിപക്ഷം തുറന്നുകാട്ടുകയാണ്. വിദ്യാർഥികൾക്ക് എതിരായ അതിക്രമങ്ങൾക്ക് പുറമേ അയോധ്യ രാമക്ഷേത്ര കൊള്ളയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്ന ബിൽ ഇന്നലെ ലോക്സഭയിൽ അമിത് ഷാ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യത്തിൽ സഹമന്ത്രിയാണ് ബിൽ സഭയിൽ വച്ചത്. ബിൽ ഇന്നത്തെ ലോക്സഭാ അജണ്ടയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments